ഇന്ത്യ-യുഎസ് കരാർ മോദിയുടെ എപ്‌സ്റ്റീൻ ഫയൽസ് പരാമർശത്തിന് പിന്നാലെയോ? ആരോപണവുമായി പ്രതിപക്ഷം
ഇന്ത്യ-യുഎസ് വ്യാപാര കരാർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ കടുത്ത പ്രതിഷേധം. മോദി കീഴടങ്ങിയത് സമ്മർദത്താലാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആരോപിച്ചു. എന്നാൽ കരാർ നയതന്ത്ര വിജയമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എൻഡിഎ യോഗത്തിൽ പറഞ്ഞത്.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ ഉത്പന്നങ്ങൾക്ക് ട്രംപ് പൂജ്യം നികുതിയാണ് പ്രഖ്യാപിച്ചത്. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണവാങ്ങുന്നത് നിർത്തി അമേരിക്കയുടെ കീഴിലുള്ള വെനസ്വലേയിൽ നിന്ന് വാങ്ങുമെന്ന് പ്രഖ്യാപിച്ചതും ട്രംപ് തന്നെ. മോദി പൂർണമായ കീഴടങ്ങിയതിന് പിന്നിൽ അദാനിക്കെതിരായ അമേരികയിലെ കേസും എപ്സ്റ്റീൻ ഫയലിലെ വിവരവുമാണെന്ന നിഗമനത്തിലാണ് പ്രതിപക്ഷം.
അമേരിക്ക, ഇന്ത്യയ്ക്ക് മേലുള്ള നികുതി കുറച്ചതടക്കമുള്ള കാര്യങ്ങൾ എൻഡിഎ യോഗത്തിൽ പ്രധാന മന്ത്രി സ്വാഗതം ചെയ്തു. എന്നാൽ പാർലമെൻ്റിലെത്തി ഒരു വാക്ക് പോലും സംസാരിക്കാൻ തയാറായില്ല. എന്നാൽ സ്വതന്ത്യവ്യാപാരകരാർ സംബന്ധിച്ച് പാർലമെൻ്റിൽ സർക്കാർ പ്രസ്താവന നടത്താനിരിക്കെയാണ് പ്രതിപക്ഷ വിമർശനമെന്ന് കേന്ദ്രമന്ത്രി ജെ.പി നഡ്‌ഡ പറഞ്ഞു.
പ്രതിപക്ഷ വിമർശനത്തിന് കൃത്യമായ മറുപടി പറയാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. കരാറിനെപ്പറ്റി സാമൂഹ്യമാധ്യമങ്ങളിൽ പോലും മോദി ഇതുവരെ പരാമർശിച്ചില്ല. എങ്കിലും കരാറിൻ്റെ പേരിൽ മോദിയെ പുകഴ്ത്തുന്ന തിരക്കിലാണ് ബിജെപി എംപിമാരും നേതാക്കളും. ഇന്ത്യ-യുഎസ് വ്യാപാര കരാർ മികച്ചതെന്നാണ് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർഥ്യമായത്. ദേശീയ താൽപ്പര്യവും പൊതുജന താൽപ്പര്യവും നിലനിർത്തി ട്രംപുമായുള്ള മോദിയുടെ സൗഹൃദം കരാറിനു സഹായകമായെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
Adjust Story Font
16

