Quantcast

12 മാസം, 13 റീചാർജ്; പ്രീപെയ്ഡ് മൊബൈൽ റീചാർജിലെ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് രാഘവ് ചദ്ദ പാർലമെന്റിൽ

റീചാർജ് കാലാവധി കഴിഞ്ഞാൽ ഇൻകമിങ് കോളുകൾ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും രാഘവ് ചദ്ദ രാജ്യസഭയിൽ പറഞ്ഞു

MediaOne Logo
12 മാസം, 13 റീചാർജ്; പ്രീപെയ്ഡ് മൊബൈൽ റീചാർജിലെ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് രാഘവ് ചദ്ദ പാർലമെന്റിൽ
X

ന്യൂഡൽഹി: ടെലികോം കമ്പനികൾ നടത്തുന്ന പ്രീപെയ്ഡ് റീചാർജ് രീതിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദ. നിലവിലെ രീതി ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ഭാരമാണ് വരുത്തിവെക്കുന്നതെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. ടെലികോം കമ്പനികളുടെ 28 ദിവസത്തെ റീചാർജ് സൈക്കിളിനെയും, പ്ലാൻ കാലാവധി കഴിഞ്ഞാലുടൻ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. പാർലമെന്റിൽ വിഷം അവതരിപ്പിച്ച ശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

പ്രീപെയ്ഡ് ഉപഭോക്താക്കളോട് മൊബൈൽ കമ്പനികൾ നടത്തുന്നത് 'പരസ്യമായ കൊള്ള'യാണെന്ന് ചദ്ദ പറഞ്ഞു. വിശേഷിപ്പിച്ചു. റീചാർജ് കാലാവധി കഴിഞ്ഞാൽ ഔട്ട്ഗോയിങ് കോളുകൾ തടയുന്നത് മനസിലാക്കാം, എന്നാൽ ഇൻകമിങ് കോളുകൾ തടയുന്നത് അംഗീകരിക്കാനാവില്ല. അത്യാവശ്യ ഘട്ടങ്ങളിൽ ഒരാൾക്ക് ഒടിപി സന്ദേശങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാധാരണ ഒരു വർഷത്തിൽ 12 മാസങ്ങളാണുള്ളത്. എന്നാൽ 28 ദിവസത്തെ കാലാവധി നിശ്ചയിക്കുന്നതിലൂടെ ഉപഭോക്താക്കൾ വർഷത്തിൽ 13 തവണ റീചാർജ് ചെയ്യാൻ നിർബന്ധിതരാകുന്നു. ഇതിലൂടെ ഉപഭോക്താക്കളിൽ നിന്ന് അധികമായി ഒരു മാസത്തെ തുക കൂടി കമ്പനികൾ ഈടാക്കുന്നു. റീചാർജ് പ്ലാനുകൾ 30 അല്ലെങ്കിൽ 31 ദിവസങ്ങളുള്ള കലണ്ടർ മാസങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നത്തെ കാലത്ത് മൊബൈൽ ഫോൺ എന്നത് ആഡംബരമല്ല, മറിച്ച് സാധാരണക്കാരന്റെ അനിവാര്യതയാണ്. ടെലികോം കമ്പനികൾ ഉപഭോക്താക്കളോട് നീതിയുക്തവും സുതാര്യവുമായ സമീപനം സ്വീകരിക്കണം രാഘവ് ചദ്ദ ആവശ്യപ്പെട്ടു. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ പ്രമുഖ സേവന ദാതാക്കൾ 1.5ജിബി മുതൽ 3.5ജിബി വരെ പ്രതിദിന ഡാറ്റയും കോളിങ് സൗകര്യവുമുള്ള വിവിധ പ്ലാനുകൾ നൽകുന്നുണ്ട്. പ്ലാൻ കാലാവധി തീരുന്നതിന് ദിവസങ്ങൾക്ക് മുമ്പ് തന്നെ ഉപഭോക്താക്കൾക്ക് കമ്പനികൾ സന്ദേശങ്ങൾ അയക്കാറുണ്ടെങ്കിലും, കാലാവധി കഴിയുന്ന നിമിഷം സേവനങ്ങൾ റദ്ദാക്കുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു എന്നാണ് വിമർശനം.

TAGS :

Next Story