2021ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ കോവിഡ് മൂലം മരിച്ചെന്ന് റിപ്പോർട്ട്
ഗുജറാത്തിലെ മരണ നിരക്കിലാണ് ഏറ്റവും വലിയ അന്തരമുള്ളത്

ന്യൂഡൽഹി: 2021ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ കോവിഡ് മൂലം ഇന്ത്യയിൽ മരണപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ട്. സിവില്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ (സിആര്‍എസ്) രേഖപ്പെടുത്തിയ മരണങ്ങളുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. മരണം കുറച്ച് കാണിച്ച സംസ്ഥാനങ്ങളുടെ പട്ടികയും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്.
2021ല്‍ കൊവിഡ് ബാധിച്ച് രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം പേര്‍ മരിച്ചു എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്. എന്നാല്‍ 2021ല്‍ മാത്രം 20 ലക്ഷം പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കിയത്.
കോവിഡ് മരണം കുറച്ചുകാണിച്ച 22 സംസ്ഥാനങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗുജറാത്താണ് ഏറ്റവും കൂടുതൽ മരണം ഒളിപ്പിച്ചുവെക്കാൻ ശ്രമിച്ചത്. 2021ൽ 5809 മരണമാണ് ഗുജറാത്ത് രേഖപ്പെടുത്തിയത്. യഥാർത്ഥത്തിൽ സംഭവിച്ചതാകട്ടെ 1.95 ലക്ഷം (1,95,406) മരണവും. മധ്യപ്രദേശാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 2021ല്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് 6,927 പേര്‍ മരിച്ചു എന്നായിരുന്നു മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാൽ പുറത്തുവന്ന കണക്കനുസരിച്ച് മധ്യപ്രദേശില്‍ യഥാർത്ഥത്തിൽ 1,26,774 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, ഒഡീഷ, ഹരിയാന, ചത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, കര്‍ണാടക, പഞ്ചാബ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. കേരളം പട്ടികയില്‍ ഏറ്റവും പിന്നിലാണ്.
Adjust Story Font
16