ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ
വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന നാഗേശ്വർ റാവു ആത്മഹത്യ ചെയ്യാനും പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറഞ്ഞു

- Published:
18 Feb 2026 10:06 PM IST

ബംഗളുരു: ഭാര്യയെ തോർത്ത് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ ഐഎസ്ആർഒ ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിൽ. ബംഗളുരു ആവളഹള്ളിയിലാണ് സംഭവം. ഭാര്യ സന്ധ്യശ്രീയെ കൊലപ്പെടുത്തിയ നാഗേശ്വർ റാവുവാണ് പൊലീസ് കസ്റ്റഡിയിലായത്. ബുധനാഴ്ച രാവിലെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ആത്മഹത്യ ചെയ്യാനും ഇയാൾ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറഞ്ഞു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ അപ്പാർട്ട്‌മെന്റിൽ തന്നെ തുടരുകയായിരുന്നു. ഒരു സുഹൃത്തിനെ വിളിച്ച് താൻ ഭാര്യയെ കൊലപ്പെടുത്തി എന്ന് നാഗേശ്വർ റാവു തന്നെ പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സുഹൃത്ത് അറിയിച്ച പ്രകാരം എത്തിയ പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കുറച്ച് കാലമായി വിഷാദരോഗത്തിന് ചികിത്സയിലാണ് നാഗേശ്വർ റാവു എന്ന് പൊലീസ് പറഞ്ഞു. വിജയവാഡ സ്വദേശികളാണ് ഇരുവരും.
കഴിഞ്ഞ മൂന്നുവർഷമായി നാഗേശ്വർ റാവുവും സന്ധ്യശ്രീയും ഈ ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. ഇരുവർക്കും ഒരു മകളുണ്ട്. യുഎസ്എയിലെ ന്യുജഴ്‌സിയിലുള്ള മകളെ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. രണ്ടു പേരും ഫ്‌ലാറ്റിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Adjust Story Font
16
