Quantcast

മലേഗാവ് ഡെപ്യൂട്ടി മേയറുടെ ഓഫീസിൽ ടിപ്പു സുൽത്താന്റെ ചിത്രം; പ്രതിഷേധവുമായി ശിവസേന ഷിൻഡെ പക്ഷം

ഓഫീസിൽ അറ്റകുറ്റപ്പണി നടക്കുമ്പോഴല്ലാതെ ടിപ്പുവിന്റെ ചിത്രം മാറ്റുന്ന പ്രശ്‌നമില്ലെന്ന് ഡെപ്യൂട്ടി മേയർ ഷാനെ ഹിന്ദ് പ്രതികരിച്ചു

MediaOne Logo
മലേഗാവ് ഡെപ്യൂട്ടി മേയറുടെ ഓഫീസിൽ ടിപ്പു സുൽത്താന്റെ ചിത്രം; പ്രതിഷേധവുമായി ശിവസേന ഷിൻഡെ പക്ഷം
X

മുംബൈ: മലേഗാവ് ഡെപ്യൂട്ടി മേയർ ഷാനെ ഹിന്ദിന്റെ ഓഫീസിൽ ടിപ്പു സുൽത്താന്റെ ചിത്രം സ്ഥാപിച്ചതിനെതിരെ പ്രതിഷേധം. ചിത്രം ഉടൻ നീക്കം ചെയ്യണമെന്ന് ശിവസേന ഷിൻഡെ പക്ഷം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയർ പദവി ഏറ്റെടുത്തപ്പോൾ സഹകൗൺസിലർമാരാണ് ഷാനെ ഹിന്ദിന് ടിപ്പു സുൽത്താന്റെ ചിത്രം സമ്മാനിച്ചത്. ഇതിനെതിരെ ശിവസേന ഷിൻഡെ പക്ഷവും ബിജെപിയും നേരത്തെ തന്നെ എതിർപ്പുയർത്തിയിരുന്നു.

വെള്ളിയാഴ്ച മുനിസിപ്പൽ കൗൺസിലറുടെ ഓഫീസിലെത്തിയ ശിവസേന പ്രവർത്തകർ ചിത്രം നീക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് അറിയിച്ചു. 24 മണിക്കൂറിനകം ചിത്രം നീക്കിയില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ബിജെപിയുടെ ആത്മീയ വിഭാഗം തലവനായ തുഷാർ ഭോസ്‌ലെ പറഞ്ഞു.

ഡെപ്യൂട്ടി മേയറുടെ ഓഫീസിൽ ടിപ്പു സുൽത്താന്റെ ചിത്രം സ്ഥാപിച്ചതിന്റെ യുക്തി എന്താണെന്നും എന്തുകൊണ്ടാണ് ബി.ആർ അംബേദ്കറുടെയും ശിവജിയുടെ ചിത്രങ്ങൾ സ്ഥാപിക്കാത്തതെന്നും ശിവസേന ഷിൻഡെ പക്ഷം നേതാവ് നീലേഷ് അഹർ ചോദിച്ചു. 24 മണിക്കൂറിനുള്ളിൽ ഫോട്ടോ നീക്കം ചെയ്തില്ലെങ്കിൽ വൻ പ്രതിഷേധം സംഘടിപ്പിക്കും. ഇതിന്റെ പേരിൽ എന്തെങ്കിലും ക്രമസമാധാന പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തം ഭരണസമിതിക്കായിരിക്കുമെന്നും അഹർ പറഞ്ഞു.

അതേസമയം ടിപ്പുവിന്റെ ചിത്രം നീക്കണമെന്ന ആവശ്യം ഡെപ്യൂട്ടി മേയർ തള്ളി. ചിത്രം തന്റെ സഹപ്രവർത്തകർ സമ്മാനിച്ചതാണ്. അത് ഓഫീസിൽ സ്ഥാപിക്കുന്നതിൽ എന്താണ് തെറ്റെന്ന് മനസിലാകുന്നില്ല. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ വ്യക്തിയാണ് ടിപ്പു സുൽത്താൻ. സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. ടിപ്പുവിന്റെ ചിത്രം ഒഴിവാക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും ഷാനെ ഹിന്ദ് പറഞ്ഞു.

ഓഫീസിൽ അറ്റകുറ്റപ്പണി നടക്കുമ്പോഴല്ലാതെ ടിപ്പുവിന്റെ ചിത്രം മാറ്റുന്ന പ്രശ്‌നമില്ലെന്ന് ഷാനെ ഹിന്ദ് വ്യക്തമാക്കി. കർണാടകയിലെ ബിജെപി നേതാക്കളടക്കം ടിപ്പുവിനെ പുകഴ്ത്തുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂനപക്ഷ- പിന്നാക്ക വിഭാഗത്തിൽനിന്ന് രാഷ്ട്രീയമായി ഉയർന്നുവന്ന തനിക്ക് എന്നും പ്രചോദനമായത് സാമൂഹികപരിഷ്‌കർത്താക്കളുടെ ആശയങ്ങളാണ്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ തന്റെ ഓഫീസിൽ ടിപ്പുവിന്റെ ചിത്രം പ്രദർശിപ്പിക്കാൻ അവകാശമുണ്ടെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.

TAGS :

Next Story