'മൈസൂരു ദസറ ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യും, എതിർക്കുന്നത് ചരിത്രം അറിയാത്ത ഭ്രാന്തന്മാര്‍': സിദ്ധരാമയ്യ
ഈ വർഷത്തെ ദസറ ആഘോഷങ്ങൾ സെപ്റ്റംബർ 22 ന് ആരംഭിച്ച് ഒക്ടോബർ രണ്ടിന് 'വിജയദശമി'യോടെ അവസാനിക്കും

ബംഗളൂരു: ബുക്കർ സമ്മാന ജേതാവ് ബാനു മുഷ്താഖിനെ ഈ വർഷത്തെ മൈസൂരു ദസറ ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചത് ശരായായ തീരുമാനം തന്നെയാണെന്ന് ആവർത്തിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എല്ലാ സമുദായങ്ങൾക്കും വേണ്ടിയുള്ള ഒരു മതേതര, സാംസ്കാരിക ഉത്സവമാണിതെന്ന് അദ്ദേഹം മൈസൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.
"ദസറ ഒരു സാംസ്കാരിക ഉത്സവമാണ്, അതൊരു 'നാദ ഹബ്ബ' (സംസ്ഥാന ഉത്സവം)കൂടിയാണ്. ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർ മാത്രം ഉദ്ഘാടനം ചെയ്യണമെന്ന് ഒന്നുമില്ല. നാദ ഹബ്ബ എന്നാൽ എല്ലാവർക്കും വേണ്ടിയുള്ള ഒരു ഉത്സവമാണ് - ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ് ലിംകൾ, ബുദ്ധമതക്കാർ, ജൈനന്മാർ തുടങ്ങി എല്ലാവർക്കുമുള്ള ഉത്സവമാണ്''- അദ്ദേഹം വ്യക്തമാക്കി.
അതേസമയം തീരുമാനത്തെ എതിർക്കുന്നവരെ "ചരിത്രം അറിയാത്ത ഭ്രാന്തന്മാർ" എന്ന് വിശേഷിപ്പിച്ച സിദ്ധരാമയ്യ, ഹൈദർ അലി, ടിപ്പു സുൽത്താൻ, ദിവാൻ മിർസ ഇസ്മായിൽ എന്നിവരുടെ കാലത്തും ഈ ഉത്സവം ആഘോഷിച്ചിരുന്നതായി ചൂണ്ടിക്കാട്ടി. ബിജെപി ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ വർഷത്തെ ദസറ ആഘോഷങ്ങൾ സെപ്റ്റംബർ 22 ന് ആരംഭിച്ച് ഒക്ടോബർ രണ്ടിന് 'വിജയദശമി'യോടെ അവസാനിക്കും.
Adjust Story Font
16

