എസ്‌ഐആർ: മമത ബാനർജിയുടെ ബൂത്തിൽ നിന്ന് ഒഴിവാക്കിയത് 127 പേരെ
നിയമാനുസൃത വോട്ടർമാരെ വെട്ടിനിരത്തിയ നടപടി അനീതിയാണെന്നും ഇതിനു പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയുണ്ടെന്നും തൃണമൂൽ കോൺഗ്രസ്

കൊല്‍ക്കത്ത: എസ്ഐആറിന്റെ ഭാഗമായി 58 ലക്ഷം പേരെ ഒഴിവാക്കിയാണ് ബംഗാളിൽ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ മുഖ്യമന്ത്രി മമതാ ബാനർജി വോട്ട് ചെയ്യുന്ന പോളിങ് ബൂത്തിൽ നിന്നും 127 പേരുകളാണ് നീക്കം ചെയ്ത്.
സ്ഥലം മാറിപ്പോയവർ, മരിച്ചവർ, ഇരട്ട വോട്ടർമാർ എന്നിവരെയാണ് ഒഴിവാക്കിയതെന്നാണ് വിശദീകരണം.
ഭബാനിപൂർ-159 നിയമസഭാ മണ്ഡലത്തിലെ വോട്ടറാണ് മമത ബാനർജി. മിത്ര ഇൻസ്റ്റിറ്റ്യൂഷൻ ബൂത്തിലാണ്( പാര്‍ട്ട് നമ്പര്‍ 207 ) വോട്ട് രേഖപ്പെടുത്തുന്നത്.
അതേസമയം നിയമാനുസൃത വോട്ടർമാരെ വെട്ടിനിരത്തിയ നടപടി അനീതിയാണെന്നും ഇതിനു പിന്നിൽ ബിജെപിയുടെ ഗൂഢാലോചനയുണ്ടെന്നും തൃണമൂൽ കോൺഗ്രസ് എംപി സൗഗത റോയ് ആരോപിച്ചു.
വെട്ടിമാറ്റപ്പെട്ടവരെ വീണ്ടും ഉൾപ്പെടുത്താൻ ആവശ്യമായ അപേക്ഷ പൂരിപ്പിച്ചുനൽകാൻ തങ്ങൾ സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും തൃണമൂൽ കോൺഗ്രസ് അറിയിച്ചു.
58 ലക്ഷം പേരില്‍ 24 ലക്ഷം പേരും മരിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. 19 ലക്ഷം പേർ സ്ഥിരമായി താമസം മാറിപ്പോയി. 57,000 പേരെ മറ്റ് കാരണങ്ങളാൽ നീക്കിയെന്നും കമ്മീഷൻ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ബംഗാളിൽ അരക്കോടിയിലേറെ പേരെ വെട്ടിനിരത്തിയത്.
അതേസമയം കരട് പട്ടികയുടെ പ്രസിദ്ധീകരണത്തോടെ എസ്ഐആറിന്റെ ഒന്നാം ഘട്ടം അവസാനിച്ചു. ഫെബ്രുവരിയിലാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
Adjust Story Font
16

