ലഡാക്ക് പ്രക്ഷോഭം; സോനം വാങ്ചുക്ക് അറസ്റ്റിൽ
വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്

ന്യൂഡൽഹി: ലഡാക്ക് സമര നേതാവ് സോനം വാങ്ചുക്ക് അറസ്റ്റിൽ. ലേ യിൽ വെച്ചാണ് അറസ്റ്റിലായത്. സോനം വാങ്ചുക്ക് നടത്തിയ പല പരാമർശങ്ങളും ലഡാക്കിൽ സംഘർഷം ആളിക്കത്തിച്ചുവെന്ന് കേന്ദ്ര സർക്കാർ വിമർശിച്ചിരുന്നു. ദേശ സുരക്ഷാ നിയമപ്രകാരമാണ് അറസ്റ്റ്.
അറസ്റ്റിന് പിന്നാലെ ലേയിൽ മൊബൈൽ ഇൻറർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ലഡാക്ക് പ്രശ്നപരിഹാരത്തിൽ കേന്ദ്രം പരാജയപ്പെട്ടെന്ന്പ്രതിപക്ഷം ആരോപിച്ചു.ലഡാക്ക് ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിഷേധം മുന്നില്‍ കണ്ട് സോനത്തെ ഉടന്‍ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി .തെറ്റുകൾ എല്ലാം തന്റെ മേൽ ചുമത്തി കേന്ദ്ര സർക്കാർ തന്നെ ബലിയാടാക്കുകയാണെന്ന് സോനം ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം വാങ്ചുക്കിന്റെ എൻജിഒക്കെതിരെ കേന്ദ്രം നടപടിയെടുത്തിരുന്നു. സ്ഥാപനത്തിന്റെ വിദേശ സംഭാവന നിയന്ത്രണ ചട്ടം ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കി. നിയലംഘനങ്ങൾ ആവർത്തിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ വാദം. സോനം വാങ്ചുക്കിന്റെ എൻജിഒക്ക് ലെഫ്റ്റനന്റ് ഗവർണർ നോട്ടീസും നൽകി. വാങ്‌ചുക്കിനെ ലേ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയതായാണ് ലഭിക്കുന്ന വിവരം. ഡൽഹിയിലേക്കോ രാജസ്ഥാനിലേക്കോ മാറ്റിയേക്കുമെന്നാണ് സൂചന.
ലഡാക്കിന് സംസ്ഥാന പദവിയും സ്വയം ഭരണവും ആവശ്യപ്പെട്ട് ലേയിൽ കഴിഞ്ഞദിവസം നടന്ന ഹർത്താൽ അക്രമാസക്തമായിരുന്നു. നാലുപേരാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീരിനെ വിഭജിച്ച് 2019ലാണ് നരേന്ദ്ര മോദി സർക്കാർ ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയത്. സംസ്ഥാന പദവി, ഭരണഘടനയുടെ ആറാം ഷെഡ്യൂൾ ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി വർഷങ്ങളായി തുടരുന്ന സമരത്തോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ലഡാക്ക് ഏപ്പെക്‌സ് ബോഡിയുടെ നേതൃത്വത്തിൽ ഈ മാസം 10ന് നിരാഹാരം ആരംഭിച്ചിരുന്നു.
Adjust Story Font
16

