തെന്നിന്ത്യൻ നടി ബി.സരോജാ ദേവി അന്തരിച്ചു
കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 200ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു

ബംഗളൂരു: പ്രശസ്ത തെന്നിന്ത്യൻ നടി ബി.സരോജാ ദേവി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ബംഗളൂരു മല്ലേശ്വലത്തെ വസതിയില്‍ തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.
ആറുപതിറ്റാണ്ടോളം സിനിമയില്‍ സജീവമായിരുന്നു. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 200ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. കന്നഡയില്‍ 'അഭിനയ സരസ്വതി'യെന്നും തമിഴില്‍ 'കന്നഡത്തു പൈങ്കിളി' എന്നുമായിരുന്നു സരോജാ ദേവി അറിയപ്പെട്ടത്. കന്നഡയില്‍ കിത്തൂര്‍ ചിന്നമ, ഭക്ത കനകദാസ, നാഗകന്നികെ, കസ്തൂരി നിവാസ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായി. തമിഴ് ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ നാടോടി മന്നന്‍, തിരുമണം എന്നീ ചിത്രങ്ങളില്‍ പ്രധാനവേഷങ്ങള്‍ ചെയ്തു. പാണ്ഡുരംഗ മാഹാത്മ്യം, ഭൂകൈലാസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
1938 ജനുവരി ഏഴിന് ബംഗളൂരുവിലാണ് സരോജാ ദേവിയുടെ ജനനം. 17-ാം വയസിൽ 1955ല്‍ പുറത്തിറങ്ങിയ 'മഹാകവി കാളിദാസ' എന്ന ചിത്രത്തിലൂടെ ചലചിത്രലോകത്തിലേക്ക് അരങ്ങേറ്റം കുറിച്ചു. 1959ൽ 'പൈഗാം' എന്ന സിനിമയിലൂടെ ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ചു. 2019ല്‍ പുനീത് രാജ്കുമാര്‍ നായകനായ 'നടസാർവഭോമ' എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്.
1969ല്‍ രാജ്യം പദ്മശ്രീ നല്‍കി സരോജാ ദേവിയെ ആദരിച്ചു. 1992ല്‍ പദ്മഭൂഷണ്‍ ബഹുമതി ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും ബംഗളൂരു യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റും സരോജാ ദേവിക്ക് ലഭിച്ചു.
Adjust Story Font
16

