അജിത് പവാറിന്റെ മരണം: വിമാനാപകടത്തേക്കുറിച്ച് സിബിഐ അന്വേഷണം വേണം; ഫഡ്‌നാവിസിനെ കണ്ട് സുനേത്ര
അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് എന്‍സിപി നേതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.

- Published:
17 Feb 2026 8:11 PM IST

മുംബൈ: മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എൻസിപി നേതാക്കളുടെ സംഘം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ടു.
ഉപമുഖ്യമന്ത്രിയും അജിത്തിന്റെ ഭാര്യയുമായ സുനേത്ര പവാർ, എൻസിപിയുടെ മുതിർന്ന നേതാക്കൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് എന്‍സിപി നേതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി മുതിർന്ന എൻസിപി നേതാവ് സുനിൽ തത്കരെ വ്യക്തമാക്കി.സുനേത്ര പവാറിന് പിന്നിൽ പാര്‍ട്ടി പൂർണ്ണമായും ഉണ്ടെന്നും, യാതൊരുവിധ ഭിന്നതകളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഫുൽ പട്ടേൽ, ഹസൻ മുഷ്‌രിഫ്, മൂത്ത മകൻ പാർത്ഥ് പവാർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റു നേതാക്കള്‍
പുനെ ജില്ലയിലെ ബാരാമതിയിൽ ജനുവരി 28നുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാറും മറ്റ് നാലുപേരും മരണപ്പെടുന്നത്. അപകടത്തിൽപ്പെട്ട ലിയർജെറ്റ് 45 വിമാനത്തിന്റെ കോക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ നിന്നുള്ള വിവരങ്ങൾ വീണ്ടെടുക്കുന്നതിന് പ്രത്യേക സഹായം തേടിയതായി വിമാനാപകട അന്വേഷണ ഏജൻസിയായ എഎഐബി നേരത്തെ അറിയിച്ചിരുന്നു.
അതേസമയം വിമാനാപകടത്തിലെ സാങ്കേതിക പിഴവുകളെ ചോദ്യം ചെയ്ത് സഞ്ജയ് റാവത്ത് രംഗത്ത് എത്തിയിരുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കത്തി നശിച്ചത് ദുരൂഹവും ഗുരുതരവുമാണെന്നായിരുന്നു റാവത്ത് പറഞ്ഞത്. ഈ വിഷയത്തിൽ അന്വേഷണം നടത്താൻ പവാർ കുടുംബം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുവേണ്ട കാര്യങ്ങൾ ചെയ്യണമെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് കൂടിയായ സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു.
Adjust Story Font
16
