അഞ്ച് ദിവസത്തെ സന്ദർശനത്തിനായി താലിബാൻ മന്ത്രി നൂറുദ്ദീൻ അസീസി ഇന്ത്യയിൽ
അഫ്ഗാനിസ്താൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ആഴ്ചകൾക്കുശേഷമാണ് മറ്റൊരു അഫ്ഗാൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്

ന്യൂഡൽഹി: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി താലിബാൻ മന്ത്രി നൂറുദ്ദീൻ അസീസി ഇന്ത്യയിലെത്തി. അഫ്ഗാനിസ്താൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ആഴ്ചകൾക്കുശേഷമാണ് മറ്റൊരു അഫ്ഗാൻ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.
അതിർത്തിയിലെ ഏറ്റുമുട്ടലുകളെത്തുടർന്ന് പാകിസ്താൻ അഫ്ഗാനിസ്താനുമായുള്ള അതിർത്തി അടച്ചിട്ടിരിക്കുന്ന സമയത്താണ് നൂറുദ്ദീൻ അസീസി ഇന്ത്യയിലെത്തുന്നത്. അതിർത്തി അടച്ചത് പഴങ്ങൾ പോലുള്ള അഫ്ഗാൻ കയറ്റുമതിക്ക് കനത്ത നഷ്ടമുണ്ടാക്കിയിരുന്നു. ഈ കാലയളവിൽ താലിബാൻ ഭരണകൂടം തങ്ങളുടെ വ്യാപാരികളോട് പാകിസ്താൻ ഒഴികെയുള്ള രാജ്യങ്ങളിലേക്ക് വ്യാപാരം വൈവിധ്യവത്കരിക്കാൻ ഉപദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അസീസിയുടെ ഇന്ത്യാ സന്ദർശനം നിർണായകമാകും.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള വിശാലമായ ഉഭയകക്ഷി ശ്രമങ്ങൾക്കൊപ്പമാണ് അസീസിയുടെ ഇന്ത്യാ സന്ദർശനം. ഒക്ടോബറിൽ മുത്തഖിയുടെ സന്ദർശന വേളയിൽ ധാതുക്കൾ, ഊർജം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ നിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഒരു ഉഭയകക്ഷി വ്യാപാര സമിതി രൂപീകരിക്കാൻ ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിൽ ധാരണയായിട്ടുണ്ട്.
Adjust Story Font
16

