വിജയ്‌യുടെ റാലിയിലെ ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ
തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഓരോരുത്തർക്കും ഒരു ലക്ഷം രൂപയും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ധനസഹായം പ്രഖ്യാപിച്ചു

വിജയ്, Photo: The Hindu
ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 40 പേർ മരണപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. കരൂറിൽ നടന്ന റാലിക്കിടെയാണ് അപകടം. പരിക്കേറ്റവരിൽ നിരവധിപേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.
തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഓരോരുത്തർക്കും ഒരു ലക്ഷം രൂപയും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ധനസഹായം പ്രഖ്യാപിച്ചു. തിക്കിലും തിരക്കിലും പെട്ടതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ വിരമിച്ച ജഡ്ജി അരുണ ജഗദീശൻ അധ്യക്ഷയായ ഒരു കമ്മീഷനെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും മരിച്ചവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ കരൂരിൽ ഒരു രാഷ്ട്രീയ റാലിയിൽ ഉണ്ടായ ദാരുണമായ സംഭവത്തിൽ അതീവ ദുഃഖിതാനാണെന്ന് രാഹുൽ ഗാന്ധി. 'നിരവധി വിലയേറിയ ജീവൻ അപഹരിച്ചു. അവരുടെ പ്രിയപ്പെട്ടവർക്കായി എന്റെ ഹൃദയം തുടികൊട്ടുന്നു, പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.' രാഹുൽ ഗാന്ധി എക്‌സിൽ പങ്കുവെച്ചു.
ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സാധ്യമായ എല്ലാ പിന്തുണയും നൽകാനും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളിൽ അധികാരികളുമായി അടുത്ത് പ്രവർത്തിക്കാനും കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു.
Adjust Story Font
16

