Quantcast

'സിജെപി, ഇടത് പാര്‍ട്ടി പ്രതിഷേധങ്ങളിൽ വിദ്യാര്‍ഥികള്‍ പങ്കെടുക്കരുത്': സര്‍ക്കുലറുമായി വിജയ് സര്‍ക്കാര്‍; വിവാദമായതോടെ പിന്‍വലിച്ചു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സർക്കുലർ ഓഗസ്റ്റ് 14ന് പുറപ്പെടുവിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-08-19 10:16:56

Published:

19 Aug 2026 1:09 PM IST

സിജെപി, ഇടത് പാര്‍ട്ടി പ്രതിഷേധങ്ങളിൽ വിദ്യാര്‍ഥികള്‍ പങ്കെടുക്കരുത്: സര്‍ക്കുലറുമായി വിജയ് സര്‍ക്കാര്‍; വിവാദമായതോടെ പിന്‍വലിച്ചു
X

ചെന്നൈ: തമിഴ്‌നാട്ടിൽ ഇടത് പാർട്ടികളും തമിഴ്‌നാട് കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) നടത്തുന്ന പ്രതിഷേധങ്ങളില്‍ സ്‌കൂൾ, കോളേജ് വിദ്യാർഥികളും യുവാക്കളും പങ്കെടുക്കുന്നത് തടയാൻ നടപടികൾ സ്വീകരിക്കണമെന്ന സര്‍ക്കുലറുമായി വിജയ് സർക്കാർ. എന്നാല്‍ വിവാദമായതോടെ സര്‍ക്കുലര്‍ പിന്‍വലിച്ചു. ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ഇന്ന്(ഓഗസ്റ്റ് 19) ഉത്തരവ് റദ്ദാക്കിയത്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സർക്കുലർ ഓഗസ്റ്റ് 14ന് പുറപ്പെടുവിച്ചത്.

രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും സമരപരിപാടികളിലും വിദ്യാർഥികളുടെ പങ്കാളിത്തം ഇല്ലാതാക്കാൻ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ജില്ലാ ഭരണകൂടങ്ങൾ എന്നിവ സംയുക്തമായി ഏകോപിച്ച് പ്രവർത്തിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഇത്തരം രാഷ്ട്രീയ പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെയും യുവാക്കളെയും പിന്തിരിപ്പിക്കുന്നതിന് കർശന നടപടികൾ സ്വീകരിക്കണമെന്നും, ഇതുമായി ബന്ധപ്പെട്ട് എടുത്ത നടപടികൾ വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡയറക്ടറേറ്റ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിജയ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഇടത് പാര്‍ട്ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ക്യാമ്പസുകളിൽ രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനം കുറയ്ക്കുന്നതിനും അധ്യയനം തടസ്സപ്പെടാതിരിക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് ഉന്നതവിദ്യാഭ്യാസ ഡയറക്ടറേറ്റ് നൽകുന്ന വിശദീകരണം.

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയിയുടെ ടിവികെക്ക് കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്ന് കോൺഗ്രസ്, വിസികെ തുടങ്ങിയ പാർട്ടികൾക്ക് പുറമെ, ഇടതുകക്ഷികളും സർക്കാരിന് ഉപാധികളില്ലാതെ പുറത്തുനിന്ന് പിന്തുണ പ്രഖ്യാപിച്ചാണ് സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കിയത്. രാജ്യമൊട്ടാകെ പരീക്ഷാ-വിദ്യാഭ്യാസ വിഷയങ്ങളിൽ ജന്‍സീ പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെയാണ് തമിഴ്‌നാട് സർക്കാരിൻ്റെ നീക്കം. അതേസമയം വിജയ് സർക്കാരിൻ്റെ നടപടി ഭരണഘടനാ വിരുദ്ധവും യുക്തിരഹിതവുമാണെന്ന് സി.ജെ.പി ദേശീയ കോ-കൺവീനർ സൗരവ് ദാസ് ആരോപിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഒടുവിൽ ഉത്തരവ് പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായത്.

TAGS :

Next Story