വിജയിയുടെ നാളത്തെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ
ടി വി കെക്ക് കേവല ഭൂരിപക്ഷം ഇല്ലെന്നും 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് നൽകിയതെന്നും ലോക്ഭവൻ അറിയിച്ചു

ചെന്നൈ: തമിഴ് നാട്ടിൽ അനിശ്ചിതത്വം തുടരുന്നു. 118 എം എൽ എമാരുടെ പിന്തുണ അവകാശപ്പെട്ട് സത്യപ്രതിജ്ഞക്കൊരുങ്ങിയ വിജയിയെ തള്ളി ഗവർണർ. ടി വി കെക്ക് കേവല ഭൂരിപക്ഷം ഇല്ലെന്നും 116 പേരുടെ പിന്തുണ കത്ത് മാത്രമാണ് നൽകിയതെന്നും ലോക്ഭവൻ അറിയിച്ചു. വിജയിയെ മുഖ്യമന്ത്രിയാക്കാതിരിക്കാനുള്ള നീക്കവുമായി എഎംഎംകെ നേതാവ് ടി.ടി.വി ദിനകരൻ രംഗത്തെത്തി. എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകി. അതിനിടെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കവുമായി മുന്നോട്ട് പോവുകയാണ് ടിവികെ.
വിസികെ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വിജയിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് എൻഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ സാധ്യതയുള്ള സഖ്യകക്ഷികളായ ഐയുഎംഎല്ലും എഎംഎംകെയും പാർട്ടിയെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
നാളെ രാവിലെ 11 മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇൻഡോര്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരുന്നത്. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ചടങ്ങിന് എത്തിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. കോൺഗ്രസിനെ കൂടാതെ സിപിഐ, സിപിഎം പാര്‍ട്ടികളാണ് ടിവികെയെ പിന്തുണച്ചിരിക്കുന്നത്. പിന്തുണച്ചെങ്കിലും മന്ത്രിസഭയുടെ ഭാഗമാകേണ്ടെന്നാണ് ഇടത് പാർട്ടികളുടെ തീരുമാനം.
Adjust Story Font
16

