'അധ്യാപിക മാനസികമായി പീഡിപ്പിച്ചു'; ആത്മഹത്യക്ക് ശ്രമിച്ച 14കാരി ഒരു മാസത്തിന് ശേഷം മരണത്തിന് കീഴടങ്ങി
പാരന്റ്സ് മീറ്റിങ്ങിൽ മാതാപിതാക്കൾ പങ്കെടുക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്

ചെന്നൈ: തമിഴ്നാട് വാൽപ്പാറയിൽ ആത്മഹത്യക്ക് ശ്രമിച്ച 14കാരി ഒരു മാസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. സ്കൂളിലെ ഇംഗ്ലിഷ് അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും മറ്റ് കുട്ടികളുടെ മുമ്പിൽ വെച്ച് പരിഹസിച്ചതായും കുട്ടിയുടെ മൊഴി നൽകി. റൊട്ടിക്കട സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്.
ഒക്ടോബർ 10നായിരുന്നു സംഭവം. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ഉപയോഗിച്ചാണ് 14കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടി കോയമ്പത്തൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ചികിത്സയിലിരിക്കെ മൊഴിയെടുക്കാൻ പൊലീസ് ആശുപത്രിയിൽ എത്തിയപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. സ്കൂളിലെ മൂന്ന് അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. മുടി കെട്ടിയ രീതിയെച്ചൊല്ലി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക മറ്റ് വിദ്യാർഥികളുടെ മുന്നിൽ വെച്ച് വഴക്കുപറയുകയും പരിഹസിക്കുകയും ചെയ്തു. ഇത് കേട്ട് മറ്റ് കുട്ടികൾ ചിരിച്ചു. പഠനം മോശമാണെന്ന പേരിൽ തമിഴ് അധ്യാപികയുടെ മാറ്റിനിർത്തലും ഹോംവർക്ക് ചെയ്യാതിരുന്നതിന്റെ പേരിൽ സയൻസ് അധ്യാപികയുടെ മർദ്ദവനും വേദനയുടെ ആക്കം കൂട്ടി. പാരന്റ്സ് മീറ്റിങ്ങിൽ മാതാപിതാക്കളോടും തനിക്കെതിരെ സംസാരിക്കുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് അത് ഒഴിവാക്കാനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും, ഇത്ര ഗുരുതരമാകുമെന്ന് കരുതിയില്ലെന്നും കുട്ടി മൊഴിയിൽ പറഞ്ഞു. അധ്യാപകർക്കെതിരെ വാൽപ്പാറ പൊലീസ് കേസെടുത്തു.
Adjust Story Font
16

