ലാലുവിന്റെ വീട്ടിലെ അടി അവസരമാക്കാന്‍ എന്‍ഡിഎ, തേജ് പ്രതാപിനെ ലക്ഷ്യമിട്ട് നീക്കങ്ങള്‍
രോഹിണിക്ക് പിന്തുണയുമായി തേജ് പ്രതാപ് രംഗത്തുണ്ട്. പാര്‍ട്ടിയില്‍ മികച്ച സ്ഥാനം കൊടുക്കാനാണ് നീക്കം

പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ആര്‍ജെഡിയുടെ ദയനീയ തോല്‍വിയും ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിലെ കലഹവും അവസരമാക്കന്‍ എന്‍ഡിഎ. നേരത്തെ തന്നെ കുടുംബത്തില്‍ നിന്ന് പുറത്തുപോയ തേജ് പ്രതാപ് യാദവിനെ ലക്ഷ്യമിട്ടാണ് എന്‍ഡിഎയുടെ നീക്കങ്ങള്‍.
എന്‍ഡിഎ നേതാക്കളുമായി തേജ് പ്രതാപ് കഴിഞ്ഞ ദിവസം രാത്രി സംസാരിച്ചെന്നാണ് ബിഹാറിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനശക്തി ജനതാദൾ(ജെജെഡി) എന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച തേജ് പ്രതാപിന്, ഒന്നിലും വിജയിക്കാനായിരുന്നില്ല. അതേസമയം ആർജെഡി വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ തേജ് പ്രതാപ് യാദവിനായെന്നാണ് എൻഡിഎ വിലയിരുത്തൽ.
ജെജെഡിയെ എന്‍ഡിഎ പാളയത്തിലെത്തിക്കാനും അതുവഴി ലാലു കുടുംബത്തെ ഒന്നുകൂടി ക്ഷീണിപ്പിക്കാനുമാണ് എന്‍ഡി എ നോക്കുന്നത്. ലാലുവിന്റെ മകൾ രോഹിണി ആചാര്യയ്ക്കു പിന്നാലെ മൂന്നു പെൺമക്കൾ കൂടി ഇന്നലെ വീടുവിട്ടിരുന്നു. ഇതില്‍ രോഹിണി ആചാര്യ ഗുരുതരമായ ആരോപണങ്ങളാണ് ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെതിരെ ഉന്നയിച്ചത്. രോഹിണിക്ക് പിന്തുണയുമായും തേജ് പ്രതാപ് രംഗത്ത് എത്തിയിരുന്നു.
അതേസമയം രോഹിണിയെ കൂടെക്കൂട്ടാനും തേജ് പ്രതാപ് ശ്രമിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ മികച്ചൊരു സ്ഥാനവും നല്‍കിയേക്കും. അങ്ങനെ വന്നാല്‍ ലാലുവിന്റെ കുടുംബത്തെ പിളര്‍ത്തിയെന്നും ഒരുവിഭാഗം നമ്മളോടൊപ്പമാണെന്ന് പറയാനും എന്‍ഡിഎക്കാകും. നിലവില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളിലാണ് എന്‍ഡിഎ നേതാക്കള്‍. ഇതിന് ശേഷമാകും ലാലുവിന്റെ കുടുംബത്തിലേക്ക് എന്‍ഡിഎ നോക്കുക എന്നാണ് വിവരം.
202 സീറ്റുകളാണ് ബിഹാറില്‍ എന്‍ഡിഎ സ്വന്തമാക്കിയത്. 89 സീറ്റുകളുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ ജെഡിയുവിന് ലഭിച്ചത് 85 സീറ്റുകള്‍. അതേസമയം ആര്‍ജെഡിക്ക് 25 സീറ്റുകള്‍ നേടാന്‍ മാത്രമെ കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസിന് ആറ് സീറ്റുകളെ ലഭിച്ചുളളൂ.
Adjust Story Font
16

