മുർഷിദാബാദിൽ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘർഷം; കടകൾ തകർത്തു
മുർഷിദാബാദിലെ ജാംഗിപൂർ, രഘുനാഥ്ഗഞ്ച് മേഖലകളിലാണ് സംഘർഷമുണ്ടായത്

- Published:
28 March 2026 7:02 PM IST

മുർഷിദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘർഷം. വെള്ളിയാഴ്ച നടന്ന ഘോഷയാത്രയ്ക്കിടെ ഉണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. വിവിധയിടങ്ങളിൽ കല്ലേറും കടകൾക്ക് തീവെക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുർഷിദാബാദിലെ ജാംഗിപൂർ, രഘുനാഥ്ഗഞ്ച് മേഖലകളിലാണ് സംഘർഷമുണ്ടായത്. രഘുനാഥ്ഗഞ്ചിലെ സിസതാലയിൽ ഘോഷയാത്രയ്ക്കിടെ പാട്ട്‌വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് തുടക്കമിട്ടതെന്ന് പൊലീസ് പറഞ്ഞു. അക്രമങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വൻ പോലീസ് സന്നാഹത്തെയും കേന്ദ്ര സേനയെയും വിന്യസിച്ചു. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പൊലീസ് റൂട്ട് മാർച്ച് നടത്തിവരികയാണെന്നും മുർഷിദാബാദ് ഡിഐജി അജിത് സിങ് യാദവ് അറിയിച്ചു.
തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നടന്ന ഈ അക്രമം രാഷ്ട്രീയ വിവാദങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ബിജെപി നേതാവ് ധനഞ്ജയ് ഘോഷ് ആരോപിച്ചു. അതേസമയം, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ജാംഗിപൂർ നഗരസഭാ ചെയർമാൻ മുഫീസുൽ ഇസ്‌ലാം ആവശ്യപ്പെട്ടു. അക്രമികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
294 അംഗ പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23, 29 തീയതികളിലാണ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണൽ.
Yesterday, during the Ram Navami procession, shops belonging to Muslims were set on fire and vandalized in Murshidabad.
— Mohammed Zubair (@zoo_bear) March 28, 2026
When asked, 'Why were Muslim-owned shops set on fire?', he responded, 'Why are you mentioning the name of a particular community?'
Kingshuk Roy and Dhananjay… pic.twitter.com/noWDE4Mxjm
Adjust Story Font
16
