ഭൂരിഭാഗം സീറ്റുകളും കാലി; രണ്ട് വന്ദേഭാരത് സര്‍വീസുകൾക്ക് റെഡ് സിഗ്നൽ: റെക്കോഡ് യാത്രക്കാരുമായി കേരളത്തിലെ ട്രെയിനുകൾ
ഉദയ്പൂർ സിറ്റിയിൽ നിന്ന് സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഈ ആഴ്ച സര്‍വീസ് അവസാനിപ്പിക്കുമെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു

ഡൽഹി: യാത്രക്കാരില്ലാത്തതിനാൽ രണ്ട് റൂട്ടുകളിൽ സര്‍വീസ് അവസാനിപ്പിച്ച് വന്ദേഭാരത് ട്രെയിനുകൾ. ഇന്ത്യയിലെ ആദ്യ സർവീസുകളായ ഉദയ്‌പൂർ - ജയ്‌പൂർ, ഉദയ്‌പൂർ - ആഗ്ര സർവീസുകളാണ് അവസാനിപ്പിച്ചത്.
ഉദയ്പൂർ സിറ്റിയിൽ നിന്ന് സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഈ ആഴ്ച സര്‍വീസ് അവസാനിപ്പിക്കുമെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 20981/82 (ഉദയ്പൂർ സിറ്റി-ആഗ്ര കാന്റ്-ഉദയ്പൂർ സിറ്റി) ഫെബ്രുവരി 15 ന് സർവീസ് നിർത്തും. ട്രെയിൻ നമ്പർ 20979/80 (ഉദയ്പൂർ സിറ്റി-ജയ്പൂർ-ഉദയ്പൂർ സിറ്റി) ഫെബ്രുവരി 14 നും സര്‍വീസ് അവസാനിപ്പിക്കും. സര്‍വീസ് നിര്‍ത്താനുള്ള കാരണം റെയിൽവേ വ്യക്തമാക്കിയിട്ടില്ല. പുതുക്കിയ റൂട്ടുകളുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ഈ റൂട്ടുകളിൽ ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് റെയിൽവേയുടെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
എന്നാൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് ഇട്ടിരിക്കുകയാണ് കേരളത്തിലെ വന്ദേഭാരത് സര്‍വീസുകൾ. 82 വന്ദേഭാരത് വണ്ടികളിൽ യാത്രക്കാരുടെ എണ്ണത്തിലും ഒക്കുപ്പൻസിയിലും കേരളത്തിലെ മൂന്ന് വണ്ടികളാണ് മുന്നിൽ. 200 ശതമാനമാണ് ഇവയിലെ ഒക്കുപ്പന്‍സി. ആകെയുള്ള വന്ദേഭാരത് സര്‍വീസുകളെടുത്താല്‍ പകുതിയോളം ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണവും ഒക്കുപ്പൻസിയും കുറവാണ്. മുപ്പതിലധികം വന്ദേഭാരതുകളിൽ സീറ്റുകൾ കാലിയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം രാജസ്ഥാനെയും ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത് എക്സ്പ്രസ് റെയിൽവേ ബോർഡ് അംഗീകരിച്ചു. ഉദയ്പൂർ സിറ്റിക്കും അസർവയ്ക്കും (അഹമ്മദാബാദ്) ഇടയിൽ ഓടുന്ന പുതിയ സെമി-ഹൈസ്പീഡ് ട്രെയിൻ ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തും. ചൊവ്വാഴ്ച സര്‍വീസ് ഉണ്ടാകില്ല. ഉദയ്പൂർ സിറ്റിയിൽ നിന്ന് രാവിലെ 6:10 ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 26963) രാവിലെ 10:25 ന് അസർവയിൽ എത്തിച്ചേരും. മടക്കയാത്രയിൽ, 26964 നമ്പർ ട്രെയിൻ വൈകുന്നേരം 5:45 ന് അസർവയിൽ നിന്ന് പുറപ്പെട്ട് രാത്രി 10ന് ഉദയ്പൂർ സിറ്റിയിൽ എത്തിച്ചേരും.
വന്ദേ ഭാരത് സർവീസുകൾ 2019 ഫെബ്രുവരിയിൽ ആരംഭിച്ചതായും നിലവിൽ 82 റൂട്ടുകളിലായി 164 ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ടെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചിരുന്നു.
Adjust Story Font
16

