സൗജന്യമായി ഭക്ഷണം നല്‍കിയില്ലെന്ന് പറഞ്ഞ് കാറ്ററിങ് ജീവനക്കാരന് പൊതിരെ തല്ല്; ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുത്ത് റെയില്‍വേ
ചീഫ് ഇന്‍സ്‌പെക്ടറുടെ ആവശ്യം കാറ്ററിങ് മാനേജര്‍ നിരസിച്ചതോടെ രംഗം വഷളാവുകയായിരുന്നു

- Published:
4 Feb 2026 8:10 PM IST

ജബല്‍പൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ സൗജന്യമായി ഭക്ഷണം നല്‍കാന്‍ വിസമ്മതിച്ച കാറ്ററിങ് ജീവനക്കാരനെ പൊതിരെ തല്ലിയ ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടിയെടുത്ത് റെയില്‍വേ. ജീവനക്കാരനെ മര്‍ദിച്ചതിന് ബാന്ദ്ര-പാറ്റ്‌ന എക്‌സ്പ്രസിലെ ടിക്കറ്റ് എക്‌സാമിനര്‍ ഭഗ്‌വാന്‍ സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തതായി റെയില്‍വേ അറിയിച്ചു. ജബല്‍പൂരിനും നരസിങ്പൂരിനുമിടയില്‍ വൈകിട്ടാണ് സംഭവം. മര്‍ദനത്തില്‍ കാറ്ററിങ് ജീവനക്കാരന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു.
പണം നല്‍കാതെ ഭക്ഷണം നൽകണമെന്ന ആവശ്യം നിരസിച്ചതാണ് ക്രൂരമർദനത്തിലേക്ക് നയിച്ചതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ചീഫ് ഇന്‍സ്‌പെക്ടറുടെ ആവശ്യം കാറ്ററിങ് മാനേജര്‍ നിരസിച്ചതോടെ രംഗം വഷളാവുകയായിരുന്നു. തുടര്‍ന്ന് ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ടിടിയും കാറ്ററിങ് സ്റ്റാഫുകളോട് അസഭ്യം പറയുകയും ഉപദ്രവിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കോച്ചിനകത്ത് ശക്തമായി ഉന്തും തള്ളും ഭീഷണിയുമുണ്ടായതായി യാത്രക്കാരും സഹപ്രവര്‍ത്തകരും പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ കാറ്ററിങ് ജീവനക്കാരനെ മർദിക്കുന്നത് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ട്രെയിനില്‍ ഭീതി പരത്തുകയും ചെയ്തു.
'രേഖകള്‍ പരിശോധിക്കുന്നെന്ന വ്യാജേനയാണ് തന്നെ ഇന്‍സ്‌പെക്ടര്‍ മര്‍ദിച്ചത്. എന്നാല്‍, യഥാര്‍ത്ഥ കാരണം അതായിരുന്നില്ല. ഭക്ഷണം സൗജന്യമായി നല്‍കണമെന്ന പിടിവാശിക്ക് വഴങ്ങിക്കൊടുക്കാത്തതിനാലാണ് കാരണമുണ്ടാക്കി ഉപദ്രവിച്ചത്'. ജീവനക്കാരന്‍ പ്രതികരിച്ചു.
എന്നാല്‍, തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ച ചീഫ് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍, താന്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാറ്ററിങ് ജീവനക്കാരന്‍ അകാരണമായി പ്രകോപിതനായെന്നും തന്റെ നേര്‍ക്ക് വരികയായിരുന്നുവെന്നും വാദിച്ചു.
സംഭവത്തില്‍ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ ഭഗ്‌വാന്‍ സിങ്ങിനെ റെയില്‍വേ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും റെയിൽവേ അറിയിച്ചു.
Adjust Story Font
16
