ട്രെയിനുകൾ തടഞ്ഞു, ദേശീയപാതകൾ ഉപരോധിച്ചു; ബിഹാറിനെ സ്തംഭിപ്പിച്ച് ഇൻഡ്യാ ബ്ലോക്ക് പ്രതിഷേധം
സംസ്ഥാനത്തെ പ്രധാന റോഡ് ലിങ്കുകളിലൊന്നായ ഗാന്ധി സേതു ആർജെഡി പ്രതിഷേധക്കാര്‍ തടയുന്ന ഹാജിപൂരിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

പറ്റ്ന: വോട്ടർപട്ടികയിലെ തീവ്രപരിശോധനയിൽ പ്രതിഷേധിച്ച് ആർജെഡി, കോൺഗ്രസ്, മറ്റ് ഇടതുപക്ഷ പാർട്ടികൾ, മഹാഗത്ബന്ധൻ സഖ്യകക്ഷികൾ എന്നിവയുൾപ്പെടെയുള്ള ഇൻഡ്യാ മുന്നണി അംഗങ്ങൾ നടത്തിയ പ്രതിഷേധത്തിൽ ബിഹാര്‍ സ്തംഭിച്ചു. ബിഹാറിലെ നിരവധി ജില്ലകളിലെ ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട്, കത്തുന്ന ടയറുകൾ ഉപയോഗിച്ച് റോഡുകൾ ബാരിക്കേഡുകൾ കൊണ്ട് അടച്ചു, റെയിൽവേ പാളങ്ങൾ ഉപരോധിക്കുകയും ട്രെയിനുകൾ തടയുകയും ചെയ്തു.
സംസ്ഥാനത്തെ പ്രധാന റോഡ് ലിങ്കുകളിലൊന്നായ ഗാന്ധി സേതു ആർജെഡി പ്രതിഷേധക്കാര്‍ തടയുന്ന ഹാജിപൂരിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സോൻപൂരിൽ ആർജെഡി എംഎൽഎ മുകേഷ് റോഷന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കനത്ത പൊലീസ് സന്നാഹവും ഉണ്ടായിരുന്നു. ജെഹനാബാദിൽ ആർജെഡിയുടെ യുവജന വിഭാഗത്തിലെ വിദ്യാർഥികൾ റെയിൽവേ ട്രാക്കുകൾ കയ്യേറി ട്രെയിൻ ഗതാഗതം തടസപ്പെടുത്തി.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് എസ്‌ഐആർ പ്രക്രിയ നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ (ഇസിഐ) തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് സോൻപൂർ, ഹാജിപൂർ, ജെഹനാബാദ് എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ പ്രാദേശിക നേതാക്കൾ പ്രകടനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വോട്ടർ പട്ടികകളിൽ പ്രത്യേക മാറ്റങ്ങൾ വരുത്തി ഭരണകക്ഷിയായ എൻഡിഎയ്ക്ക് നേട്ടമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പരിഷ്കരണം എന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.
കോൺഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പട്‌നയിൽ ആർജെഡി നേതാവ് തേജസ്വി യാദവിനൊപ്പം പ്രതിഷേധ മാർച്ചിൽ പങ്കെടുത്തേക്കും. ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ ശബ്ദമുയർത്തിക്കൊണ്ട് രണ്ട് നേതാക്കളും ഗോലാംബറിലെ ആദായനികുതി ഓഫീസിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിൽ തേജസ്വി യാദവ് എസ്‌ഐആറിനെയും പുതിയ ലേബർ കോഡ് നടപ്പിലാക്കലിനെയും വിമർശിച്ചിരുന്നു. "ഈ പ്രക്രിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും അത് തിടുക്കത്തിൽ ചെയ്തതാണെന്നും വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടികയിൽ കൃത്രിമം കാണിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം," ബിഹാർ കോൺഗ്രസ് പ്രസിഡന്‍റ് രാജേഷ് കുമാറും ഇടതുപക്ഷ പാർട്ടികളുടെ നേതാക്കളും ഒപ്പമുണ്ടായിരുന്നപ്പോൾ അദ്ദേഹം പറഞ്ഞു.
രാജ്യവ്യാപകമായി മിനിമം വേതനവും തൊഴിൽ പരിഷ്കാരങ്ങളും ആവശ്യപ്പെട്ട് 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോടൊപ്പമാണ് പ്രതിഷേധം.
അതേസമയം വോട്ടർ പട്ടികയിലെ തീവ്രപരിശോധനയ്ക്ക് എതിരായ ഹരജികൾ സുപ്രിംകോടതി വ്യാഴാഴ്ചയാണ് പരിഗണിക്കാൻ പോകുന്നത്. പരിഷ്കരണത്തിനെതിരെ കോൺഗ്രസും സുപ്രിംകോടതിയില്‍ ഹരജി നൽകിയിട്ടുണ്ട്. ബിഹാറിലെ രണ്ടുകോടി വോട്ടുകൾ ഇല്ലാതാക്കാനാണ് ശ്രമമെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. ജൂണ്‍ 24നാണ് പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരിക്കല്‍ പ്രക്രിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. ഇതിനുമുന്‍പ് 2003ലാണ് സമഗ്രപരിഷ്‌കരണം വന്നത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 25നകം എന്യുമറേഷന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നാണ് കമ്മിഷന്‍ നിര്‍ദേശം. ആഗസ്ത് ഒന്നിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.
Adjust Story Font
16

