പാകിസ്താനും ചൈനയും ആണവായുധങ്ങൾ പരീക്ഷിക്കുന്നുവെന്ന് ട്രംപ്; ഇന്ത്യക്ക് ആശങ്കയോ?
ചൈന, റഷ്യ, പാകിസ്താൻ എന്നീ രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ നടത്തുന്നതായും അമേരിക്കക്കും ആണവായുധ പരീക്ഷണങ്ങൾ ആവശ്യമാണെന്നും ഡൊണാൾഡ് ട്രംപ്

ന്യൂഡൽഹി: ചൈന, റഷ്യ, പാകിസ്താൻ എന്നീ രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ നടത്തുന്നതായും അമേരിക്കക്കും ആണവായുധ പരീക്ഷണങ്ങൾ ആവശ്യമാണെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. 'റഷ്യയും ചൈനയും ആണവ പരീക്ഷണങ്ങൾ നടത്തുന്നു പക്ഷെ അവർ അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. ഞങ്ങൾ ഒരു തുറന്ന സമൂഹമാണ്. ഞങ്ങൾ അതിനെക്കുറിച്ച് സംസാരിക്കുന്നു. തീർച്ചയായും ഉത്തരകൊറിയയും പാകിസ്താനും പരീക്ഷണം നടത്തുന്നുണ്ട്.' ട്രംപ് പറഞ്ഞു.
'ലോകത്തെ 150 തവണ തകർക്കാൻ ആവശ്യമായ ആണവായുധങ്ങൾ അമേരിക്കയുടെ പക്കലുണ്ട്. റഷ്യയുടെയും ചൈനയുടെയും പക്കലും ധാരാളം ആണവായുധങ്ങളുണ്ട്,' ട്രംപ് കൂട്ടിച്ചേർത്തു. റഷ്യയുടെയും ചൈനയുടെയും വികസിച്ചുകൊണ്ടിരിക്കുന്ന ആണവ പദ്ധതികൾക്കൊപ്പം മുന്നേറേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിച്ച് അമേരിക്കയോട് ഉടൻ ആണവായുധ പരീക്ഷണം പുനരാരംഭിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതായി റിപോർട്ടുകൾ ഉണ്ടായിരുന്നു.
പാക്സിതാനും ചൈനയും ആണവായുധങ്ങൾ പരീക്ഷിക്കുന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നുണ്ടോ? ചൈനയും പാക്സിതാനും ആണവായുധങ്ങൾ പരീക്ഷിക്കുന്നു എന്ന ട്രംപിന്റെ പ്രസ്താവന അയൽരാജ്യമെന്ന നിലക്ക് ഇന്ത്യക്ക് ആശങ്കപെടേണ്ടുന്ന സാഹചര്യമാണ്. എന്നാൽ ആദ്യം ഉപയോഗിക്കില്ല എന്ന നയം പിന്തുടരുന്ന ഇന്ത്യ 1998 മുതൽ ഒരു ആണവ പരീക്ഷണവും നടത്തിയിട്ടില്ല. 2025ലെ കണക്കനുസരിച്ച് ഇന്ത്യയുടെ ആണവായുധ ശേഖരം 180 ആയി കണക്കാക്കപ്പെടുന്നു.
യുഎസ്, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ചൈന, ഇന്ത്യ, പാകിസ്താൻ, ഉത്തര കൊറിയ, ഇസ്രായേൽ എന്നീ ഒമ്പത് രാജ്യങ്ങൾക്ക് നിലവിൽ ആണവായുധങ്ങളുണ്ട്. ജനുവരിയിൽ പ്രസിദ്ധീകരിച്ച സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) ഇയർബുക്ക് റിപ്പോർട്ട് അനുസരിച്ച് റഷ്യക്കാണ് ഏറ്റവും കൂടുതൽ ആയുധങ്ങളുള്ളത്. ഏകദേശം 4,309 വാർഹെഡുകൾ റഷ്യക്കുണ്ട്. റഷ്യയ്ക്ക് തൊട്ടുപിന്നിൽ 3,700 വാർഹെഡുകളുമായി അമേരിക്കയുണ്ട്. ചൈനയ്ക്ക് 600, ഫ്രാൻസിന് 290, യുകെക്ക് 225, ഇന്ത്യയ്ക്ക് 180, പാകിസ്താന് 170, ഇസ്രായേലിന് 90, ഉത്തരകൊറിയയ്ക്ക് 50 എന്നിങ്ങനെയാണ് കണക്കുകൾ.
Adjust Story Font
16

