എതിർപാർട്ടിക്കാർ പണം നൽകുകയാണെങ്കിൽ നിരസിക്കേണ്ട, പക്ഷേ വോട്ട് വിസിലിനായിരിക്കണം: വോട്ടര്‍മാരോട് വിജയ്
പ്രസംഗത്തിനിടെ ഡിഎംകെയെയും എഐഎഡിഎംകെയെയും പേരെടുത്ത് പറയാതെ വിജയ് വിമര്‍ശിക്കുകയും ചെയ്തു

- Updated:
2026-02-13 10:02:22.0

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ പണം വാഗ്ദാനം ചെയ്യുകയാണെങ്കിൽ നിരസിക്കേണ്ടതില്ലെന്നും പക്ഷേ വോട്ട് വിസിലിന് നല്‍കണമെന്നും വോട്ടര്‍മാരോട് ടിവികെ അധ്യക്ഷന്‍ വിജയ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സേലത്ത് സംഘടിപ്പിച്ച ടിവികെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാശിന് വോട്ടെന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിജയിയുടെ പ്രസ്താവന.
പ്രസംഗത്തിനിടെ ഡിഎംകെയെയും എഐഎഡിഎംകെയെയും പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. സഖ്യത്തെ ആശ്രയിക്കുന്നവരെ തനിക്കിഷ്ടമല്ലെന്നായിരുന്നു പരാമര്‍ശം. ദേശീയതലത്തിൽ കോൺഗ്രസുമായും ബിജെപിയുമായും ഡിഎംകെയും എഐഎഡിഎംകെയും സഖ്യം ചേർന്നിരുന്നു.
നേരത്തെ, കലൈനഗര്‍ സ്ത്രീ സുരക്ഷാ പദ്ധതിയുടെ പേരില്‍ സ്ത്രീകള്‍ക്ക് 2000 രൂപ അനുവദിച്ച സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ വിജയ് രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. തന്റെ പാര്‍ട്ടിയായ ടിവികെയ്ക്ക് സ്ത്രീകള്‍ക്കിടയില്‍ പിന്തുണയേറുന്നതിനാലാണ് അത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത മൂന്ന് മാസങ്ങളിലെ പ്രതിമാസവിഹിതത്തോടൊപ്പം പ്രത്യേക വേനല്‍ക്കാല പാക്കേജെന്ന നിലക്ക് രണ്ടായിരം രൂപ കൂട്ടിച്ചേര്‍ത്ത് 5000 രൂപയാണ് ഇന്ന് സ്റ്റാലിന്‍ സര്‍ക്കാര്‍ കലൈനഗര്‍ സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കെത്തിച്ചത്. ഇതിന് പിന്നാലെയാണ് വിജയിയുടെ വിമര്‍ശനം.
Adjust Story Font
16
