ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ എത്തിയത് രണ്ട് വരന്മാർ; അപ്രതീക്ഷിതമായി എത്തി ചൈൽഡ്‌ലൈൻ ഉദ്യോഗസ്ഥർ; തെളിഞ്ഞത് മറ്റൊരു കുറ്റകൃത്യം, സംഭവം ഇങ്ങനെ
ഇരുവിഭാഗവും തമ്മിലുള്ള സംഘർഷത്തിൽ വിവാഹം മുടങ്ങി

- Updated:
2026-03-29 07:42:25.0
ആഗ്ര: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ഖതൗലി പ്രദേശത്ത് നടന്ന ഒരു വിവാഹം ചടങ്ങിൽ വിവാഹവേദിയിലെത്തിയത് രണ്ട് വരന്മാർ. അതോടെ ആഹ്ലാദം നിറഞ്ഞ കല്ല്യാണവേദി പെട്ടന്ന് ആശയക്കുഴപ്പത്തിലേക്കും വാദപ്രതിവാദങ്ങളിലേക്കും നീങ്ങി. തുടർന്ന് നടന്ന സംഘർഷത്തിൽ വിവാഹം മുടങ്ങി. വധു പ്രായപൂർത്തിയായിട്ടില്ല വിവരവും ഉദ്യോഗസ്ഥർക്ക് ലഭിച്ചതോടെ സ്ഥിതി കൂടുതൽ വഷളായി.
ഷാംലിയിൽ നിന്നും മീററ്റിൽ നിന്നുമാണ് വരന്മാർ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വരന്മാർ പ്രത്യേക വിവാഹ ഘോഷയാത്രകളുമായാണ് ഗ്രാമത്തിൽ എത്തിയത്. തങ്ങളുമായുള്ള വിവാഹമാണ് ഉറപ്പിച്ചതെന്ന് രണ്ട് പക്ഷവും അവകാശപ്പെട്ടതോടെ തർക്കം രൂക്ഷമായി. ഇതിനിടെ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കാട്ടി ഒരു ഗ്രാമീണൻ ചൈൽഡ് ഹെൽപ്പ് ലൈനിനെ വിവരം അറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥരും പൊലീസും ഗ്രാമത്തിലെത്തി ചടങ്ങ് നിർത്തിവയ്ക്കുകയും വിഷയം അന്വേഷിക്കുകയും ചെയ്തു. കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ കാണിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടെങ്കിലും വധുവിന്റെ കുടുംബത്തിന് സാധിച്ചില്ല. തുടർന്ന് ചൈൽഡ്‌ലൈൻ ഉദ്യോഗസ്ഥർ പെൺകുട്ടിയെ ഒരു വൺ-സ്റ്റോപ്പ് സെന്ററിലേക്ക് കൊണ്ടുപോയി.
പെൺകുട്ടിയുടെ വിവാഹം ആറുമാസം മുൻപ് ഷാംലി സ്വദേശിയായ പ്രദീപ് കുമാറുമായി നിശ്ചയിച്ചതായിരുന്നു. എന്നാൽ വിവാഹത്തിന് തൊട്ടുതലേന്ന് അയാളുടെ സഹോദരൻ മരിച്ചു. വിവാഹ ദിനം അടുത്തിട്ടും പ്രദീപിന്റെ കുടുംബം വ്യക്തമായ മറുപടി നൽകാത്തതിനെത്തുടർന്ന് പെൺകുട്ടിയുടെ പിതാവ് തിങ്കളാഴ്ച വൈകുന്നേരം മീററ്റ് സ്വദേശിയായ ആകാശുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. ഇതോടെയാണ് വിവാഹ ദിനത്തിൽ രണ്ട് വരന്മാർ എത്തിയത്.
Adjust Story Font
16
