Quantcast

റോഹിംഗ്യൻ അഭയാർഥികളെ കടലിൽ തള്ളിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ

അഭയാർഥികളെ ഏകപക്ഷീയമായി തടങ്കലിൽ വയ്ക്കുന്നത് അവസാനിപ്പിക്കാനും തടങ്കൽ സ്ഥലങ്ങളിലേക്ക് പ്രവേശനം നൽകാനും യുഎൻ ഇന്ത്യൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2025-05-17 09:38:58.0

Published:

17 May 2025 3:06 PM IST

റോഹിംഗ്യൻ അഭയാർഥികളെ കടലിൽ തള്ളിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ഐക്യരാഷ്ട്രസഭ
X

ന്യൂഡൽഹി: റോഹിംഗ്യൻ അഭയാർത്ഥികളെ അന്തമാൻ കടലിലേക്ക് ഇന്ത്യൻ നാവിക കപ്പലിൽ തള്ളിയ സംഭവത്തിൽ ഐക്യരാഷ്ട്രസഭ അന്വേഷണം ആരംഭിച്ചു. 'മനസ്സാക്ഷിക്ക് നിരക്കാത്തതും അസ്വീകാര്യവുമായ പ്രവൃത്തികൾ' എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ വിദഗ്ദ്ധനെ നിയമിച്ചതായി യുഎൻ പ്രഖ്യാപിച്ചു. മ്യാൻമറിലെ അപകടകരമായ സാഹചര്യങ്ങളിലേക്ക് അവരെ തിരിച്ചയക്കുന്നത് ഉൾപ്പെടെ റോഹിംഗ്യൻ അഭയാർത്ഥികളോട് മനുഷ്യത്വരഹിതവും ജീവന് ഭീഷണിയുമായ നിലപടിൽ നിന്ന് ഇന്ത്യൻ സർക്കാരിനോട് പിന്തിരിയാനും ആവശ്യപ്പെട്ടു.

'റോഹിംഗ്യൻ അഭയാർത്ഥികളെ നാവിക കപ്പലുകളിൽ നിന്ന് കടലിലേക്ക് തള്ളിയിട്ടത് അതിരുകടന്നതാണ്. എന്താണ് സംഭവിച്ചതെന്ന് പൂർണ്ണമായ വിശദീകരണം നൽകാൻ ഇന്ത്യൻ സർക്കാരിനോട് ഞാൻ അഭ്യർത്ഥിക്കുന്നു.' മ്യാൻമറിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള യുഎൻ പ്രത്യേക റിപ്പോർട്ടർ ടോം ആൻഡ്രൂസിന്റെ പ്രസ്താവനയിൽ പറഞ്ഞു. മ്യാൻമറിൽ നിന്നുള്ള അഭയാർത്ഥികളെ അനിശ്ചിതകാലമായി തടങ്കലിൽ വയ്ക്കുന്നതിനെക്കുറിച്ചും അഭയാർത്ഥികളെ മ്യാൻമറിലേക്ക് തിരിച്ചയക്കുന്നതിനെക്കുറിച്ചും ആശങ്കകൾ ഉന്നയിച്ച് മാർച്ച് 3 ന് താൻ ഇന്ത്യാ ഗവൺമെന്റിന് ഒരു കത്ത് അയച്ചതായി ടോം ആൻഡ്രൂസ് കൂട്ടിച്ചേർത്തു.

മ്യാൻമറിൽ നിന്നുള്ള അഭയാർഥികളെ ഏകപക്ഷീയമായി തടങ്കലിൽ വയ്ക്കുന്നത് അവസാനിപ്പിക്കാനും തടങ്കൽ സ്ഥലങ്ങളിലേക്ക് പ്രവേശനം നൽകാനും യുഎൻ ഇന്ത്യൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. റോഹിംഗ്യൻ അഭയാർത്ഥികൾക്കെതിരായ മനഃസാക്ഷിക്കു വിരുദ്ധമായ പ്രവൃത്തികളെ ഇന്ത്യാ ഗവൺമെന്റ് ഉടനടി അവസാനിപ്പിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. അതേസമയം, റോഹിംഗ്യൻ അഭയാർത്ഥികളെ ബലമായി നാടുകടത്തിയതായി ആരോപിച്ച് സമർപ്പിച്ച ഹർജി അടിയന്തരമായി കേൾക്കാൻ വിസമ്മതിച്ച് സുപ്രിം കോടതി. ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഹർജിയുടെ അടിസ്ഥാനത്തെ ചോദ്യം ചെയ്യുകയും കൂടുതൽ നാടുകടത്തലുകൾ നിർത്തലാക്കാൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിക്കുകയും ചെയ്തു.

TAGS :

Next Story