നിർബന്ധിത മതപരിവർത്തനത്തിന് ജീവപര്യന്തം, കനത്ത പിഴ; ബില്ല് അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ
ഡിജിറ്റൽ രംഗത്തെ പ്രചാരണവും മതപരിവർത്തനത്തിന്റെ പരിധിയിൽ വരുമെന്നതാണ് പുതിയ ഭേദഗതി.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മതപരിവർത്തന നിരോധന നിയമത്തിലെ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി.
ജീവപര്യന്തം തടവ്, കനത്ത പിഴ തുടങ്ങിയ കർശന വ്യവസ്ഥകളാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇനി ലഭിക്കുക. ഇനിമുതൽ ഡിജിറ്റൽ രംഗത്തെ പ്രചാരണവും മതപരിവർത്തനത്തിന്റെ പരിധിയിൽ വരുമെന്നതാണ് പുതിയ ഭേദഗതി.
നിയമവിധേയമല്ലാത്ത മതപരിവർത്തനത്തിൽ കർശന ശിക്ഷ നൽകുന്ന ഭേദഗതിക്കാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചുള്ള വിവാഹം, സമൂഹമാധ്യമങ്ങളിലൂടെയോ , മെസേജിംഗ് ആപ്പുകൾ അല്ലെങ്കിൽ ഏതെങ്കിലും ഓൺലൈൻ മാധ്യമം എന്നിവയിലൂടെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കൽ ഉൾപ്പെടെയുള്ളവയും മതപരിവർത്തനത്തിന്റെ ഗണത്തിൽ പെടുത്തിയാണ് പുതിയ ഭേദഗതി.
സൗജന്യ വിദ്യാഭ്യാസം, തൊഴിൽ ആനുകൂല്യങ്ങൾ, വിവാഹ വാഗ്ദാനങ്ങൾ നൽകുന്ന ഉൾപ്പെടെയുള്ള കാര്യങ്ങൾ മതപരിവർത്തനത്തിന്റെ പ്രേരണയായി പരിഗണിക്കും. പുതിയ ബിൽ പ്രകാരം, പൊതുവായ നിയമലംഘനത്തിന് 3 മുതൽ 10 വർഷം വരെ തടവും, സെൻസിറ്റീവ് വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളിൽ 5 മുതൽ 14 വർഷം വരെ തടവും, ഗുരുതരമായ കേസുകളിൽ 20 വർഷം മുതൽ ജീവപര്യന്തം തടവും, കനത്ത പിഴയുമാണ് ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Adjust Story Font
16

