Quantcast

ക്ഷേത്രത്തിന് മുന്നിൽ മുസ്‌ലിം ഉടമസ്ഥതയിലുള്ള കട തുറന്നതിനെതിരെ ഉത്തരാഖണ്ഡിൽ സ്ത്രീകളുടെ പ്രതിഷേധം

ഉധം സിംഗ് നഗറിലുള്ള ഖാത്തിമ നഗരത്തിലാണ് പ്രതിഷേധം

MediaOne Logo
ക്ഷേത്രത്തിന് മുന്നിൽ മുസ്‌ലിം ഉടമസ്ഥതയിലുള്ള കട തുറന്നതിനെതിരെ ഉത്തരാഖണ്ഡിൽ സ്ത്രീകളുടെ പ്രതിഷേധം
X

ഉധം സിംഗ് നഗർ: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലുള്ള ഖാത്തിമ നഗരത്തിൽ, ക്ഷേത്രത്തിന് മുന്നിൽ മുസ്‌ലിം ഉടമസ്ഥതയിലുള്ള കട തുറന്നതിനെതിരെ സ്ത്രീകളുടെ പ്രതിഷേധം. 'ബന്ദ് കരോ, ബന്ദ് കരോ, ഈ കട അടച്ചുപൂട്ടുക' എന്ന മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടാണ് ബന്ദ്ര കോളനിയിലെ താമസക്കാർ ധർണ നടത്തിയത്.

പ്രദേശത്ത് മാലിന്യങ്ങൾ തള്ളുന്നുവെന്നും ഭക്ഷണാവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നുവെന്നും ആരോപിച്ചാണ് പ്രതിഷധം. ''ക്ഷേത്രത്തിന് മുന്നിൽ ഒരു കാരണവശാലും ഈ കട തുറക്കാൻ അനുവദിക്കില്ല. ഇവർ ക്ഷേത്രത്തിന് മുന്നിൽ തുപ്പുകയും ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും ഇവിടെത്തന്നെ നിക്ഷേപിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ വിശ്വാസത്തിൽ ഇത്തരം കാര്യങ്ങൾ അനുവദനീയമല്ല. ഞങ്ങൾക്ക് ഇവരെ ഭയമാണ്. ഇവരുടെ ശല്യം കാരണം കോളനിയിലെ പലരും താമസം ഒഴിഞ്ഞുപോയി''- സമരത്തിൽ പങ്കെടുത്ത ഒരു സ്ത്രീ പറഞ്ഞു.

ക്ഷേത്രത്തിന് സമീപമുള്ള സരസ്വതി മാതാ സ്‌കൂളിലെ കുട്ടികൾക്ക് ഈ സാഹചര്യം ബുദ്ധിമുട്ടുണ്ടാക്കുമെന്നും സ്ത്രീകൾ ആശങ്ക പ്രകടിപ്പിച്ചു. ബന്ദ്ര കോളനിയിൽ ക്ഷേത്രത്തിന് തൊട്ടുമുന്നിലായി 'മഹാം ടൂൾസ് ഹാർഡ്വെയർ സ്റ്റോർ' ആരംഭിച്ചതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. ഈ പ്രദേശത്ത് മറ്റ് മതസ്ഥരുടെ കടകൾ ഇല്ലെന്നല്ല തങ്ങൾ പറയുന്നതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി.

മറ്റു മതസ്ഥരുടെ കടകൾ കുറച്ചകലെയായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വിശ്വാസത്തിന്റെ പ്രതീകമായ ക്ഷേത്രത്തിന് തൊട്ടുമുന്നിൽ തന്നെ മറ്റൊരു മതത്തിൽപ്പെട്ട വ്യക്തിയുടെ കട വരുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ഒരാൾ വിശദീകരിച്ചു. കട ഉടൻ തന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.


TAGS :

Next Story