Quantcast

ലൈംഗികാതിക്രമക്കേസിലെ ഇരയും പ്രതിയും വിവാഹിതരായി; യുവാവിനെതിരായ നിയമനടപടികൾ റദ്ദാക്കി കോടതി

സെഷൻസ് കോടതിയിൽ കേസ് നടക്കുമ്പോൾ ഇര കുഞ്ഞിന് ജന്മം നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-08-24 07:45:43.0

Published:

24 Aug 2022 7:36 AM GMT

ലൈംഗികാതിക്രമക്കേസിലെ ഇരയും പ്രതിയും വിവാഹിതരായി; യുവാവിനെതിരായ നിയമനടപടികൾ റദ്ദാക്കി കോടതി
X

ബംഗളൂരു: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ യുവാവിനെതിരെയുള്ള നിയമനടപടികൾ റദ്ദാക്കി കർണാടക ഹൈക്കോടതി. കേസിലെ ഇരയും യുവാവും വിവാഹിതരായതിനു പിന്നാലെയാണ് കർണാടക ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് എം നാഗപ്രസന്നയാണ് യുവാവിനെതിരായ നിയമനടപടികൾ റദ്ദാക്കി വിധിപ്രസ്താവം നടത്തിയത്. യുവാവിനെതിരെ ബലാത്സംഗക്കുറ്റവും പോക്‌സോയും ചുമത്തിയിരുന്നു.

17 വയസ്സുള്ള ഇര 18 വയസ്സ് തികഞ്ഞതിന് ശേഷമാണ് വിവാഹിതയായത്. സെഷൻസ് കോടതിയിൽ കേസ് നടക്കുമ്പോൾ ഇര കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഹരജിക്കാരനെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്രോസിക്യൂഷന്റെ എതിർപ്പ് മറികടന്ന് കക്ഷികൾ തമ്മിലുള്ള ഒത്തുതീർപ്പ് അംഗീകരിച്ച് നിയമ നടപടികൾ അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു.

വിവാഹം കഴിച്ച് കുട്ടിയുമായി സന്തോഷത്തോടെ ജീവിക്കുന്ന ഇരുവർക്കും മുന്നിൽ കോടതി വാതിൽ അടച്ചാൽ പിന്നീടുള്ള നിയമ നടപടികൾ നീതി നിഷേധത്തിന് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. 2019 മാർച്ചിലാണ് മകളെ കാണാനില്ലെന്ന പരാതിയുമായി ഇരയുടെ പിതാവ് പൊലീസിനെ സമീപിക്കുന്നത്. അന്വേഷണത്തിനൊടുവിൽ പ്രതിക്കൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പരസ്പര സമ്മതത്തോടെയാണ് തങ്ങൾ ഇടപഴകിയതെന്ന് ഇരുവരും അവകാശപ്പെട്ടു. എന്നാൽ പെൺകുട്ടിക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ചൂണ്ടിക്കാട്ടി യുവാവിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. 18 മാസം ജയിലിൽ കിടന്ന ശേഷമാണ് യുവാവിന് ജാമ്യം ലഭിച്ചത്. ജയിൽ മോചിതനായ ശേഷം 2020 നവംബറിൽ ഇരുവരും വിവാഹിതരാവുകയായിരുന്നു. പിന്നീട് ഒരു വർഷത്തിനുശേഷമാണ് ഇവർക്ക് പെൺകുഞ്ഞ് ജനിച്ചത്.

TAGS :

Next Story