അപകടങ്ങൾ പതിവാകുന്നു; റോഡ് ഷോ മാറ്റി വെച്ച് വിജയ്; തമിഴ്നാട്ടിൽ വോട്ടുറപ്പിക്കാൻ നെട്ടോട്ടമോടി സ്ഥാനാർഥികൾ
ചെന്നൈയിൽ നിന്ന് കടലൂരിലേക്കുള്ള 175 കിലോമീറ്റർ ദൂരത്തിൽ നടത്താനിരുന്ന റോഡ് ഷോയാണ് റദ്ദാക്കിയത്

ചെന്നൈ: തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചരണം അവസാനിക്കാൻ 10 ദിവസം ബാക്കി നിൽക്കെ വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ സ്ഥാനാർഥികൾ. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പുതുക്കോട്ടയിലും തിരുപ്പത്തൂരിലും പ്രചരണം നടത്തി. വാഹന പര്യടന ജാഥയിൽ പിന്തുടരുന്ന ആരാധകർക്ക് പരിക്ക് പറ്റുന്നത് നിരന്തരമായതിനെ തുടർന്ന് വിജയ് ഇന്ന് കടലൂരിൽ നടത്താനിരുന്ന പ്രചരണ പരിപാടി റദ്ദാക്കി.
ഈ മാസം 23നാണ് തമിഴ്നാട്ടിലെ 234 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. പരസ്യപ്രചരണം അവസാനിക്കാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെ വീടുകൾ കയറിയും റോഡ് ഷോ നടത്തിയും വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർഥികൾ. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും, ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും, കനിമൊഴി എംപിയും ആണ് ഡിഎംകെയുടെ പ്രചരണം നയിക്കുന്നത്.
പുതുക്കോട്ടയിലും തിരുപ്പത്തൂരും സ്റ്റാലിൻ പ്രചരണം നടത്തി. ചെന്നൈയിലെ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് ഉപ മുഖ്യമന്ത്രി ഉദയാനിധി സ്റ്റാലിൻ്റേയും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയുടെയും പ്രചരണം. കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ ചെന്നൈയിൽ ക്യാമ്പ് ചെയ്താണ് ബിജെപിയുടെ പ്രചരണം ഏകോപിപ്പിക്കുന്നത്.
അതിനിടെ ടിവികെ അധ്യക്ഷൻ വിജയിയുടെ ഇന്നത്തെ കടലൂർ പര്യടനം റദ്ദാക്കി. ചെന്നൈയിൽ നിന്ന് റോഡ് മാർഗം കടലൂരിൽ എത്താനായിരുന്നു വിജയിയുടെ തീരുമാനം. എന്നാൽ ബൈക്കിൽ ആരാധകർ പിന്തുടരുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്. ഇതു പരിഗണിച്ചാണ് ഇന്നത്തെ പര്യടനം റദ്ദാക്കിയത്.
നാളെ കന്യാകുമാരിയിലാണ് വിജയിയുടെ വാഹനപര്യടനം നടക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിമുതൽ രാത്രി എട്ട് മണി വരെയാണ് പ്രചരണത്തിനായി പൊലീസ് അനുമതിി നൽകിയിരിക്കുന്നത്. പ്രതീക്ഷിച്ചതിൽ കവിഞ്ഞ ജനത്തിരക്ക് വിജയിയുടെ പരിപാടികളിൽ ഉള്ളതുകൊണ്ട് 51 നിർദേശങ്ങൾ പൊലീസ് വിജയിയുടെ പരിപാടികൾക്ക് നൽകിയിട്ടുണ്ട്.
Adjust Story Font
16

