തമിഴ്നാട്ടിൽ നാടകീയ നീക്കം; വിജയകാന്തിന്‍റെ പാർട്ടി ഡിഎംകെ സഖ്യത്തിൽ; തിരിച്ചടി എൻഡിഎക്ക്
എൻഡിഎ സഖ്യത്തിലേക്ക് ഡിഎംഡികെ പോകുമെന്നുള്ള സൂചനകളാണ് കഴിഞ്ഞ ദിവസവും ഉണ്ടായിരുന്നത്

- Updated:
2026-02-19 07:14:27.0

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ, ഡിഎംകെ സഖ്യത്തിൽ ചേർന്നു.
ഡിഎംഡികെ ജനറൽ സെക്രട്ടറിയും വിജയകാന്തിന്റെ ഭാര്യയുമായ പ്രേമലത ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എൻഡിഎക്ക് തിരിച്ചടി ഉണ്ടാക്കുന്നതാണ് ഡിഎംഡികെയുടെ നീക്കം.
ഡിഎംഡികെ, എന്‍ഡിഎ സഖ്യത്തില്‍ ചേരുമെന്ന അഭ്യൂഹങ്ങളാണ് നിലനിന്നിരുന്നത്. ഇന്നലെ വൈകിട്ടും എൻഡിഎ സഖ്യത്തിലേക്ക് ഡിഎംഡികെ പോകുമെന്നുള്ള സൂചനകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ എം.കെ സ്റ്റാലിന്റെ ഇടപെടലാണ് വിജയ്കാന്തിന്റെ പാര്‍ട്ടിയെ സ്വന്തം പാളയത്തിലേക്ക് എത്തിച്ചത്. അടുത്ത മാസം നടക്കുന്ന ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ഡിഎംഡികെക്ക് നല്‍കുമെന്നാണ് സൂചന.
തമിഴ്‌നാട്ടിലെ മധ്യവടക്കന്‍ ജില്ലകളില്‍ ഡിഎംഡികെക്ക് ഗണ്യമായ സ്വാധീനമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. വിജയകാന്തിനോടുള്ള പൊതുജനങ്ങളുടെ ബഹുമാനവും ആരാധനയും വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് ഡിഎംകെ നേതൃത്വം.
ഡിഎംകെയ്ക്കൊപ്പം ചേരുന്നത് പ്രവർത്തകരുടെ ആഗ്രഹപ്രകാരമാണെന്ന് പ്രേമലത അറിയിച്ചു. 200ലധികം സീറ്റ് ഡിഎംകെ സഖ്യം നേടും. 2016ൽ വിജയകാന്ത് ആഗ്രഹിച്ച മുന്നണി ഇപ്പോൾ യാഥാർത്ഥ്യമായി. സീറ്റുകളിലെ തീരുമാനം പിന്നീട് ആയിരിക്കുമെന്നും രാജ്യസഭ സീറ്റിന്റെ കാര്യം സ്റ്റാലിൻ തീരുമാനിക്കുമെന്നും പ്രേമലത പറഞ്ഞു. 2005ലാണ് ഡിഎംഡികെ(ദേശീയ മുര്‍പ്പോക്ക് ദ്രാവിഡ കഴകം) രൂപീകരിച്ചത്. 2023ലാണ് വിജയകാന്ത് മരിക്കുന്നത്.
Adjust Story Font
16
