ഭാര്യയ്ക്കോ വിവാഹത്തിനോ... ഏതിനാണ് വിലയില്ലാത്തത്? വിജയിക്കെതിരെ പരസ്യ വിമര്‍ശനവുമായി ടിവികെ വനിത നേതാവ്
സ്ത്രീകളെ ശാക്തീകരിക്കുമെന്ന വിജയിയുടെ പരസ്യ വാഗ്ദാനങ്ങളും അദ്ദേഹത്തിന്‍റെ സമീപകാല പ്രസ്താവനകളും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് രഞ്ജന നാച്ചിയാർ ചൂണ്ടിക്കാട്ടി

- Published:
9 March 2026 7:53 AM IST

ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയിയുടെ വിവാദ പരാമർശത്തിനെതിരെ പാർട്ടിയിൽ നിന്ന് തന്നെ പരസ്യമായ വിമർശനം.താരത്തിന്‍റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അദ്ദേഹം നടത്തിയ പ്രതികരണം തെറ്റായ മാതൃകയാണെന്ന് ചൂണ്ടിക്കാട്ടി ടിവികെ നേതാവ് രഞ്ജന നാച്ചിയാർ രംഗത്തെത്തി. വനിതാ ദിന സന്ദേശത്തിനിടെയാണ് രഞ്ജന പാര്‍ട്ടി അധ്യക്ഷനെതിരെ സംസാരിച്ചത്. ഈയിടെ ബിജെപി വിട്ട് ടിവികെയിൽ ചേര്‍ന്ന നേതാവാണ് രഞ്ജന.
ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചന ഹരജി സമര്‍പ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസം ചെങ്കൽപേട്ടിൽ നടന്ന ടിവികെ വനിതാദിനാഘോഷത്തിലായിരുന്നു വിജയിയുടെ പരോക്ഷ പ്രതികരണം. 'ചില പ്രശ്‌നങ്ങൾ നടക്കുന്നുണ്ട്. നിങ്ങൾ അതിൽ വിഷമിക്കുന്നതും അതിനെ പ്രതിരോധിക്കുന്നതും ഞാൻ കാണുന്നുണ്ട്. അതുകാണുമ്പോൾ എനിക്ക് വിഷമമുണ്ട്. അതൊക്കെ ഞാൻ നോക്കിക്കോളാം. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കും. അതിലൊന്നും വിഷമിക്കരുത്, അതിൽ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം, നല്ലതേ നടക്കൂ. വിജയമുറപ്പ്', എന്നായിരുന്നു താരം പറഞ്ഞത്.
സംഗീത വിവാഹമോചന ഹരജി കൊടുത്ത് ദിവസങ്ങൾക്ക് ശേഷം ചെന്നൈയിൽ നടന്ന ഒരു വിവാഹസൽക്കാരത്തിൽ തൃഷയും വിജയും ഒരുമിച്ചെത്തിയും മടങ്ങിയതും ചര്‍ച്ചയായിരുന്നു. വിജയ്‌യുടെ പരാമർശങ്ങളോട് പ്രതികരിച്ചുകൊണ്ട്, "അത് വിലമതിക്കുന്നില്ല" എന്ന് പറയുന്നതിലൂടെ അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് രഞ്ജന ചോദിച്ചു. "അത് വിലമതിക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ, നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് നേതാവേ? നിങ്ങളുടെ ഭാര്യയാണോ വിലമതിക്കാത്തത്? അതോ നിങ്ങളുടെ വിവാഹത്തയോ?" രഞ്ജന ആരാഞ്ഞു.
സ്ത്രീകളെ ശാക്തീകരിക്കുമെന്ന വിജയിയുടെ പരസ്യ വാഗ്ദാനങ്ങളും അദ്ദേഹത്തിന്‍റെ സമീപകാല പ്രസ്താവനകളും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ടെന്ന് രഞ്ജന നാച്ചിയാർ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് പറയുന്ന ഒരു നേതാവ്, സ്വന്തം കുടുംബത്തെ സംബന്ധിച്ച കാര്യങ്ങളിൽ വാക്കുകളിൽ മാന്യത പുലർത്തുന്നതിൽ പരാജയപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് അവർ പറഞ്ഞു.വിജയ് പ്രഖ്യാപിച്ച ക്ഷേമപദ്ധതികളെയും രഞ്ജന പരിഹസിച്ചു. വീടുകളിൽ സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്ന് വിജയ് വാഗ്ദാനം ചെയ്യുമ്പോഴും, അദ്ദേഹത്തിന്റെ ഭാര്യക്ക് സ്വന്തം വീട്ടിൽ പ്രവേശിക്കാൻ കോടതിയെ സമീപിക്കേണ്ടി വന്നുവെന്ന റിപ്പോർട്ടുകൾ മുൻനിർത്തിയാണ് രഞ്ജനയുടെ വിമർശനം. പുറമെ സ്ത്രീപക്ഷം പറയുന്നവർ സ്വന്തം ജീവിതത്തിലും ആ അന്തസ് ഉയർത്തിപ്പിടിക്കണമെന്ന് അവർ മുന്നറിയിപ്പ് നൽകി.
ഒരു രാഷ്ട്രീയ നേതാവിന്‍റെ വാക്കുകൾ കേവലം വ്യക്തിപരമായ കാര്യങ്ങളിൽ ഒതുങ്ങിനിൽക്കുന്നതല്ലെന്നും അവ സമൂഹത്തെ മൊത്തത്തിൽ സ്വാധീനിക്കുമെന്നും രഞ്ജന നാച്ചിയാർ ഓർമിപ്പിച്ചു. "ഒരു നേതാവ് സംസാരിക്കുന്ന ഓരോ വാക്കും ഒരു കുടുംബത്തിലല്ല, മറിച്ച് സമൂഹത്തിലാകെയാണ് പ്രതിധ്വനിക്കുന്നത്," അവർ പറഞ്ഞു. സ്ത്രീകളെയും വിവാഹത്തെയും സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കുമ്പോൾ വാക്കുകളിൽ അന്തസും മാന്യതയും പുലർത്താൻ വിജയ് തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
വിജയിയെപ്പോലെ സോഷ്യൽ മീഡിയയിൽ വലിയ സ്വാധീനമുള്ള ഒരാളുടെ വാക്കുകൾ യുവാക്കളെ, പ്രത്യേകിച്ച് 'ജെൻ-സി' വിഭാഗത്തെ തെറ്റായ രീതിയിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകി. ബന്ധങ്ങളെയും വിവാഹത്തെയും കുറിച്ച് നേതാക്കൾ നടത്തുന്ന നിരുത്തരവാദപരമായ പരാമർശങ്ങൾ യുവാക്കൾക്കിടയിൽ തെറ്റായ മനോഭാവം വളർത്താൻ കാരണമാകുമെന്നും രഞ്ജന കൂട്ടിച്ചേർത്തു.
അതേസമയം, രഞ്ജന നാച്ചിയാരുടെ വിമർശനങ്ങളോടോ വിവാഹമോചന വാർത്തകളോടോ വിജയോ ടിവികെ നേതൃത്വമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Adjust Story Font
16
