Quantcast

ലഭ്യമായ പ്രദേശങ്ങളിൽ പിഎൻജിയിലേക്ക് മാറാത്തവർക്ക് ഇനി എൽപിജി ലഭിക്കില്ല

രാജ്യത്തുടനീളം പ്രകൃതിവാതക പൈപ്പ് ലൈൻ ശൃംഖല യുദ്ധകാലാടിസ്ഥാനത്തിൽ വികസിപ്പിക്കും

MediaOne Logo
ലഭ്യമായ പ്രദേശങ്ങളിൽ പിഎൻജിയിലേക്ക് മാറാത്തവർക്ക് ഇനി എൽപിജി ലഭിക്കില്ല
X

ന്യൂഡൽഹി: െൈപപ്പ് ലൈൻ നാച്ചുറൽ ഗ്യാസ് (പിഎൻജി) സൗകര്യമുള്ള പ്രദേശങ്ങളിൽ എൽപിജി സിലിണ്ടറുകൾക്ക് പകരം പിഎൻജിയിലേക്ക് മാറുന്നത് സർക്കാർ നിർബന്ധമാക്കി. ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവ് പ്രകാരം, അറിയിപ്പ് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ഉപഭോക്താക്കൾ പിഎൻജി കണക്ഷനിലേക്ക് മാറണം. അല്ലാത്തപക്ഷം അവരുടെ എൽപിജി വിതരണം നിർത്തലാക്കിയേക്കാം.

ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ തടസങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വാതക ഇറക്കുമതി തടസപ്പെട്ടിരിക്കുകയാണ്. ഈ പ്രതിസന്ധി ദീർഘകാലം തുടരാൻ സാധ്യതയുള്ളതിനാൽ, ഇറക്കുമതി ചെയ്യുന്ന എൽപിജിയെക്കാൾ ആഭ്യന്തരമായി വിതരണം ചെയ്യാവുന്ന പിഎൻജിക്ക് പ്രാധാന്യം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

രാജ്യത്തുടനീളം പ്രകൃതിവാതക പൈപ്പ് ലൈൻ ശൃംഖല യുദ്ധകാലാടിസ്ഥാനത്തിൽ വികസിപ്പിക്കും. പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് വിവിധ അതോറിറ്റികളിൽ നിന്നുള്ള അനുമതികൾ, ഉയർന്ന ഫീസുകൾ എന്നിവ ഇനി മുതൽ തടസമാകില്ല. റെസിഡൻഷ്യൽ അസോസിയേഷനുകൾക്കോ ഹൗസിങ് സൊസൈറ്റികൾക്കോ പൈപ്പ് ലൈൻ പ്രവൃത്തികൾ തടയാൻ കഴിയില്ല. രാജ്യം മുഴുവൻ പൈപ്പ് ലൈൻ വിതരണത്തിന് ഏകീകൃത നിയമം നിലവിൽ വരും.

എൽപിജിയെ അപേക്ഷിച്ച് പിഎൻജിക്ക് 30 മുതൽ 40 ശതമാനം വരെ ചെലവ് കുറവാണ്. സിലിണ്ടറുകൾ നിറയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അധിക ചെലവുകൾ ഇതിൽ ഒഴിവാകും. ഗ്യാസ് തീർന്നുപോകുമെന്ന പേടി വേണ്ട, സിലിണ്ടർ ബുക്ക് ചെയ്യാനായി കാത്തിരിക്കേണ്ടതില്ല തുടങ്ങിയ കാര്യങ്ങളും പിഎൻജിയെ പ്രോത്സാഹിപ്പിക്കാനുള്ള കാരണമാണ്. അടുക്കളയിൽ ഉയർന്ന മർദത്തിലുള്ള സിലിണ്ടറുകൾ സൂക്ഷിക്കേണ്ടി വരുന്നത് ഒഴിവാക്കുന്നത് സുരക്ഷ വർധിപ്പിക്കും. എൽപിജിയെക്കാൾ ശുദ്ധമായ ഇന്ധനമാണ് പ്രകൃതിവാതകം.

ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലും പൈപ്പ് ലൈൻ എത്താൻ പ്രായോഗിക ബുദ്ധിമുട്ടുള്ള ഇടങ്ങളിലും എൽപിജി സിലിണ്ടറുകൾ തുടർന്നും ലഭ്യമാകും. വൻകിട പൈപ്പ് ലൈൻ പദ്ധതികൾ പൂർത്തിയാക്കാൻ വർഷങ്ങൾ എടുക്കുമെന്നതിനാൽ എൽപിജി അനിവാര്യമായി തുടരും. എങ്കിലും ഗൾഫ് രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാൻ അമേരിക്ക, ആസ്ത്രേലിയ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് വാതകം എത്തിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്.

TAGS :

Next Story