പിതാവിനെ ചാക്കിലാക്കി കൊറിയർ അയക്കാൻ മകളും കുടുംബവും; ഒടുവിൽ ട്വിസ്റ്റ്!
വീഡിയോ വൈറലായതിന് പിന്നാലെ, റീച്ചിനായി പൊതുജനമധ്യത്തിൽ എന്ത് കോമാളിത്തരവും ചെയ്യാൻ തയ്യാറാവുന്നവർക്കെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്

- Updated:
2026-03-19 05:31:14.0

ബെംഗളൂരു: ബെംഗളൂരുവില്‍ പിതാവിനെ ചാക്കില്‍ കെട്ടി കൊറിയര്‍ അയക്കാനുള്ള ശ്രമവുമായി മകളും കുടുംബവും. റീല്‍ ചിത്രീകരണത്തിന്റെ ഭാഗമായാണ് പ്രായംചെന്ന പിതാവിനെ മകളും സഹോദരങ്ങളും ചേര്‍ന്ന് ചാക്കില്‍ കെട്ടി കൊറിയര്‍ ഓഫീസിലേക്കെത്തിച്ചത്. സംശയം തോന്നി ചാക്ക് പരിശോധിച്ച കൊറിയര്‍ ഓഫീസ് ജീവനക്കാരാണ് ശ്വാസംമുട്ടി കഴിയുകയായിരുന്ന പിതാവിനെ കണ്ടെത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ, സമൂഹമാധ്യമ അക്കൗണ്ടുകളില്‍ റീച്ച് നേടുന്നതിനായി അശ്രദ്ധമായി കണ്ടന്റുകള്‍ കൈകാര്യം ചെയ്യുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
വ്യാലിക്കവല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊറിയര്‍ ഓഫീസിലാണ് സംഭവം. വലിയൊരു ചാക്കുമായി ഓഫീസിലെത്തിയ കുടുംബം, ലഗേജ് എത്രയും വേഗം ഷിപ്പ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പാര്‍സല്‍ ചാക്കിനുള്ളില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ കുടുംബം വ്യക്തമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ കെട്ടഴിച്ച് ചാക്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം പുറംലോകമറിയുന്നത്. വായു സഞ്ചാരം തീരെയില്ലാത്ത ചാക്കില്‍ ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ട്, ഇടുങ്ങിക്കഴിയുകയായിരുന്നു പ്രായമായ പിതാവ്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിനായി ഷൂട്ട് ചെയ്യുകയായിരുന്ന റീലിന്റെ ഭാഗമാണെന്നായിരുന്നു കുടുംബത്തിന്റെ പ്രാഥമിക വിശദീകരണം. പ്രധാനപ്പെട്ട ആഘോഷദിവസങ്ങളില്‍ ടിക്കറ്റ് ലഭിക്കാതെ ബസിലെ തിക്കിലും തിരക്കിലും ഉഴറിയിരിക്കാന്‍ വിധിക്കപ്പെട്ട യാത്രക്കാരുടെ പ്രയാസം ചിത്രീകരിക്കുകയെന്നതായിരുന്നു പ്രമേയമെന്നും കുടുംബം വ്യക്തമാക്കി. തുടര്‍ന്ന്, കൊറിയര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കുടുംബം വാശി പിടിച്ചെങ്കിലും കൊറിയര്‍ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതിന് പിന്നാലെ തങ്ങളുടെ ചെയ്തിയില്‍ ഖേദം പ്രകടിപ്പിച്ച് കുടുംബം ക്ഷമാപണം നടത്തി വീഡിയോ റെക്കോര്‍ഡ് ചെയ്തു. തങ്ങളുടെ തമാശ അല്‍പ്പം ഗുരുതരമായെന്നും നിരുത്തരവാദപരമായ ഇത്തരം നടപടികൾ മേലില്‍ ആവര്‍ത്തിക്കില്ലെന്നും കുടുംബം വീഡിയോയില്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതിനായി സ്ഥലകാലബോധമില്ലാത്ത ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശം നല്‍കിയ പൊലീസ്, കേസ് രജിസ്റ്റര്‍ ചെയ്യാതെ ഇവരെ വിട്ടയച്ചു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ, റീച്ച് കിട്ടുന്നതിനായി എന്ത് കോമാളിത്തരവും പൊതുജനമധ്യത്തില്‍ ചെയ്യുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
Adjust Story Font
16
