ബ്യൂട്ടി പാർലർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വേശ്യാലയത്തിന് വിറ്റു; പ്രതികളായ സ്ത്രീകൾക്ക് ഏഴ് വർഷം തടവും പിഴയും
മനുഷ്യക്കടത്ത്, വേശ്യാവൃത്തി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

മംഗളൂരു: ബ്യൂട്ടി പാർലർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വേശ്യാലയത്തിന് വിറ്റ കേസിൽ പ്രതികളായ മൂന്ന് സ്ത്രീകൾക്ക് ഏഴ് വർഷം തടവും പിഴയും. ചിക്കബെല്ലാപൂർ വനിതാ പൊലീസ് സ്റ്റേഷനിൽ 2022 മാർച്ചിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അഡീ. ജില്ലാ സെഷൻസ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
മനുഷ്യക്കടത്ത്, വേശ്യാവൃത്തി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളായ വെങ്കിട്ട രമണമ്മയ്ക്ക് ഏഴ് വർഷം കഠിനതടവും 7000 രൂപ പിഴയും കൂട്ടാളികളായ ലക്ഷ്മി നരസമ്മയ്ക്ക് ഏഴ് വർഷം കഠിനതടവും 10,000 രൂപ പിഴയും ശാരദയ്ക്ക് ഏഴ് വർഷം കഠിനതടവും 15,000 രൂപ പിഴയുമാണ് ശിക്ഷ.
ബംഗളൂരുവിലെ ബ്യൂട്ടി പാർലറിൽ ജോലി വാഗ്ദാനം ചെയ്താണ് 19കാരിയെ പ്രധാന പ്രതി വശീകരിച്ചത്. ചിക്കബെല്ലാപൂരിൽ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും കൊണ്ടുപോയി. പിന്നീട് ഒരു മുറിയിൽ തടവിലാക്കി. അവിടെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്ന് പൊലീസ് പറഞ്ഞു.
പ്രതി ഇരയെ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റതായും തുടർന്ന് വേശ്യാലയത്തിൽ തടവിൽ പാർപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. മറ്റ് ചില സ്ത്രീകളെയും വേശ്യാവൃത്തിക്കായി ഇതേ സ്ഥലത്ത് കൊണ്ടുവന്നിരുന്നു. രണ്ട് മാസത്തിന് ശേഷം ഇര രക്ഷപെട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങി. പിന്നീട് 2022 ജൂണിൽ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ചിക്കബെല്ലാപൂർ ജില്ലാ പൊലീസ് സൂപ്രണ്ട് കുശാൽ ചൗക്സിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.കെ സാഹിദ ബാനു പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
Adjust Story Font
16

