വനിതാ സംവരണ ബിൽ; നിർണായക ഭേദഗതികൾക്കായി പാർലമെന്‍റ് ഈ മാസം വീണ്ടും ചേരും
ഏപ്രിൽ 16, 17, 18 തീയതികളിലായി മൂന്ന് ദിവസത്തേക്കാണ് പ്രത്യേക സിറ്റിംഗ് നടക്കുക

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ നിർണായക ഭേദഗതികൾ വരുത്തുന്നതിനായി പാർലമെന്റ് ഈ മാസം വീണ്ടും സമ്മേളിക്കും. ഏപ്രിൽ 16, 17, 18 തീയതികളിലായി മൂന്ന് ദിവസത്തേക്കാണ് പ്രത്യേക സിറ്റിംഗ് നടക്കുക. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന 'നാരി ശക്തി വന്ദൻ അധിനിയം' (വനിതാ സംവരണ നിയമം 2023) സംബന്ധിച്ച സുപ്രധാന ഭേദഗതികൾ പാസാക്കുക എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് (ഏപ്രിൽ 2) അവസാനിക്കേണ്ടതായിരുന്നു. എന്നാൽ സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതിന് പകരം, 15 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചേരാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പുതിയ സെൻസസിന് കാത്തുനിൽക്കാതെ 2011-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ തന്നെ മണ്ഡല പുനർക്രമീകരണം (ഡിലിമിറ്റേഷൻ) നടത്തി വനിതാ സംവരണം വേഗത്തിൽ നടപ്പിലാക്കാനുള്ള വ്യവസ്ഥകളാകും സഭ പ്രധാനമായും ചർച്ച ചെയ്യുക.
ഈ ഭേദഗതികൾ സഭയിൽ പാസാക്കാൻ സാധിച്ചാൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ തന്നെ വനിതാ സംവരണം പ്രാബല്യത്തിൽ കൊണ്ടുവരാൻ സാധിക്കും. ബിൽ സുഗമമായി പാസാക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളുടെ ഉൾപ്പെടെ സഹകരണം സർക്കാർ തേടിയിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് സർക്കാർ ഈ ഭേദഗതികൾ തിരക്കിട്ട് കൊണ്ടുവരുന്നതെന്നും, വിഷയത്തിൽ അനാവശ്യമായ രഹസ്യാത്മകതയാണ് സർക്കാർ പുലർത്തുന്നതെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു.
Adjust Story Font
16

