'ബെസ്റ്റ് ഫ്രണ്ട് ഫോറെവര്‍' തലക്കെട്ടോടെ ടൈറ്റാനിക് പോസില്‍ ട്രംപ്-എപ്സ്റ്റീന്‍ പ്രതിമ വീണ്ടും; പ്രതിഷേധം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
വാഷിങ്ടണിലെ നാഷണൽ മാളിലാണ് പ്രതിഷേധപ്രതിമ വീണ്ടും ഉയർന്നത്

- Updated:
2026-03-12 08:39:08.0

വാഷിങ്ടൺ: സമീപകാലത്ത് ലോകമൊന്നടങ്കം ഉറ്റുനോക്കിയ വിഷയങ്ങളിലൊന്നാണ് അന്തരിച്ച അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ദശലക്ഷക്കണക്കിന് രേഖകള്‍. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളില്‍ 30 ലക്ഷം പേജുകള്‍,1.80 ലക്ഷം ചിത്രങ്ങള്‍,2000 വീഡിയോകള്‍ എന്നിവയാണുണ്ടായിരുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ രാഷ്ട്രനേതാക്കള്‍, ചിന്തകന്മാര്‍, ലോകകോടീശ്വരന്മാര്‍ തുടങ്ങിയവര്‍ക്ക് എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന വിവരങ്ങളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. രേഖകൾ പുറത്തുവന്നതിന് പിന്നാലെ എപ്സ്റ്റീനുമായി അടുത്ത ബന്ധം വെച്ചുപുലര്‍ത്തിയിരുന്ന യുഎസ് പ്രസിഡന്റിനെതിരെ അമേരിക്കയില്‍ നിന്നടക്കം കനത്ത പ്രതിഷേധമുയരുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, ജെഫ്രി എപ്സ്റ്റീനുമായി സൗഹൃദമുണ്ടായിരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിഹസിച്ചുകൊണ്ട് വാഷിങ്ടണിലെ നാഷണല്‍ മാളില്‍ ഉയര്‍ന്ന പ്രതിഷേധപ്രതിമ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ചേര്‍ന്ന് നില്‍ക്കുന്ന ട്രംപിന്റെ പ്രതിമയാണ് നാഷണല്‍ മാളിന് മുന്‍പില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്നത്. ബെസ്റ്റ് ഫ്രണ്ട്സ് ഫോർ എവർ എന്ന പേരിട്ട്, അനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ പ്രതിമയുടെ ചിത്രം വളരെ വേഗത്തില്‍ ഏറ്റെടുത്ത സോഷ്യല്‍മീഡിയ ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തു.
ടൈറ്റാനിക് സിനിമയിലെ അഭിനേതാക്കളുടേതിന് സമാനമായി ട്രംപും എപ്സ്റ്റീനും ചേർന്നുനില്‍ക്കുന്നതായി 12 അടി വലിപ്പത്തിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. മാളിലേക്ക് വരുന്നവര്‍ക്കെല്ലാം കാണാന്‍ പാകത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രതിമക്ക് പിന്നില്‍ സീക്രട്ട് ഹാന്‍ഡ്‌ഷേക്ക് എന്ന അജ്ഞാത ആര്‍ട്ടിസ്റ്റുകളുടെ സംഘമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രതിമയോടൊപ്പം ട്രംപും എപ്സ്റ്റീനും ഒരുമിച്ചുള്ള ഫോട്ടോകളടക്കം നിരവധി ബാന്നറുകളും സ്ഥാപിച്ചിട്ടുണ്ട്.
ഈ സംഘം മുന്‍പും സമാനമായ രീതിയില്‍ പ്രകോപനപരമായ കലാസൃഷ്ടികള്‍ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ട്രംപും എപ്സ്റ്റീനും കൈകോര്‍ത്ത് നില്‍ക്കുന്ന പ്രതിമ അവര്‍ യുഎസ് ക്യാപിറ്റലിന് സമീപം അവര്‍ സമീപിച്ചിരുന്നു. ശില്‍പം പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ അധികൃതര്‍ നീക്കം ചെയ്തിരുന്നു.
Adjust Story Font
16
