അജിത് ഡോവൽ തിരുവനന്തപുരത്ത് തങ്ങിയത് രണ്ട് ദിവസം; പിഎസ്എൽവി പരാജയം അന്വേഷിക്കാനെന്ന് സൂചന
പ്രത്യേക വിമാനത്തില്‍ എത്തിയ ഡോവല്‍ രണ്ടു ദിവസം തലസ്ഥാനത്ത് തങ്ങി

- Updated:
2026-02-05 07:15:47.0

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനു മുന്‍പ് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ തലവനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ഡോവല്‍ തിരുവനന്തപുരത്ത് സന്ദർശനം നടത്തിയതായി റിപ്പോര്‍ട്ട്. പ്രത്യേക വിമാനത്തില്‍ എത്തിയ ഡോവല്‍ രണ്ടു ദിവസം തലസ്ഥാനത്ത് തങ്ങി. പിഎസ്എല്‍വിയുടെ തുടര്‍പരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയതെന്നാണ് സൂചന.
തിരുവനന്തപുരം തുമ്പയിലെ വിഎസ്എസ്എസിയിലെത്തിയ അദ്ദേഹം ശാസ്ത്രജ്ഞരെ കണ്ട് വിവരശേഖരണം നടത്തി. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്കു സമര്‍പ്പിച്ചതായാണ് വിവരം. ജനുവരി മാസം 23-ാം തീയതിയാണ് അജിത് ഡോവൽ സന്ദർശനം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഡോവല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ബഹിരാകാശ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് പിഎസ്എല്‍വി ദൗത്യം പരാജയപ്പെടാന്‍ കാരണം അട്ടിമറിയല്ല എന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ഐഎസ്ആർഒയുടെ പിഎസ്എൽവി തുടർച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടത് കേന്ദ്ര സർക്കാരിനെ ആശങ്കയിലാക്കിയിരുന്നു. ജനുവരി 12ന് നടന്ന രണ്ടാം വിക്ഷേപണവും പരാജയമായിരുന്നു. വിദേശത്ത് നിന്നുള്ള 16 ഉപഗ്രഹങ്ങൾ വഹിച്ച പിഎസ്എൽവി-സി 62 ദൗത്യം ലക്ഷ്യം കാണാതെ തകർന്നു. ഇന്ത്യൻ ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷയും റോക്കറ്റിലുണ്ടായിരുന്നു. കഴിഞ്ഞവർഷം മേയിലെ പിഎസ്എൽവി-സി 61 വിക്ഷേപണവും പരാജയപ്പെട്ടിരുന്നു.
ഇന്ത്യൻ സുരക്ഷാ, രഹസ്യാന്വേഷണ രംഗത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് അജിത് ഡോവൽ. 33 വർഷം ഇന്റലിജൻസ് ബ്യൂറോയിൽ (IB) പ്രവർത്തിച്ച അദേഹം, ഒരു പതിറ്റാണ്ടോളം ഐബിയുടെ ഓപ്പറേഷൻസ് വിംഗിന്റെ തലവനായിരുന്നു. 1971ലെ തലശ്ശേരി കലാപം അമർച്ച ചെയ്യാൻ അന്ന് കെ. കരുണാകരൻ അവിടത്തെ എഎസ്പി ആയി അയച്ചത് അജിത് ഡോവലിനെ ആയിരുന്നു. ഇന്ത്യൻ ഹൈക്കമ്മീഷണറായി ഏഴുവർഷക്കാലം പാകിസ്താനിലും പ്രവർത്തിച്ചിരുന്നു.
Adjust Story Font
16
