ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഐപി ബിനു അടക്കം ഏഴ് പേർ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഐപി ബിനു അടക്കം ഏഴ് പേർ പൊലീസ് കസ്റ്റഡിയിൽ. രണ്ട് ദിവസത്തേക്കാണ് കോടതി ഇവരെ മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
പ്രതികളുമായി പൊലീസ് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തെളിവെടുപ്പ് നടത്തും. കേസിലെ പ്രധാന പ്രതിയായ ഐപി ബിനു തിരുവനന്തപുരം നഗരസഭയിലെ മുൻ കൗൺസിലറും സിപിഎം നേതാവുമാണ്. ബിനുവിന് ആവശ്യമായ വൈദ്യസഹായം ഉറപ്പ് നൽകണമെന്നും കോടതിയുടെ നിർദേശമുണ്ട്. ബിനുവിന് രക്തസമ്മർദം വളരെ കൂടുതലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ച പശ്ചാത്തലത്തിലാണ് മജിസ്‌ട്രേറ്റിന്റെ നിർദേശം.
പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള വസതിയിൽ റെയ്ഡ് നടത്താനെത്തിയ ഉദ്യോഗസ്ഥരെയാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് ആക്രമിച്ചത്. ഇതിനുപുറമെ ഇഡി വാഹനം തടയുകയും തകർക്കുകയും ചെയ്തിരുന്നു. തുടർന്ന് സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
വിഷയത്തിൽ ഉടൻ കുറ്റപത്രം സമർപ്പിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്. നേരത്തെ രണ്ട് തവണയായി 10 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം. വരും ദിവസങ്ങളിൽ മറ്റു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾക്ക് വിധേയമാക്കാൻ സാധ്യതയുണ്ട്.
Adjust Story Font
16

