എല്ലാ പ്രതിലോമശക്തികളെയും അതിശക്തമായി ചെറുക്കണം; ജമ്മുകശ്മീർ ഭീകരാക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്

ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ പഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ അതിവേഗം കണ്ടെത്തുകയും നിയമത്തിനു മുന്നിൽ എത്തിക്കുകയും വേണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് ഉച്ചയോടെയാണ് ജമ്മുകശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത്.
"തീവ്രവാദി ആക്രമണത്തിൽ നഷ്ടപ്പെട്ട ജീവനുകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു, അനുശോചനം രേഖപ്പെടുത്തുന്നു. ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. തീവ്രവാദ പ്രവർത്തനങ്ങളെ ശക്തമായി നേരിടാനാകണം. എല്ലാ പ്രതിലോമശക്തികളെയും അതിശക്തമായി ചെറുക്കണം," മുഖ്യമന്ത്രി പറഞ്ഞു.
ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടന്ന പഹൽഗാമിൽ നിന്ന് മൃതദേഹങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉൾപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍, ഇറ്റലി സ്വദേശികളെന്നാണ് സൂചന.
പഹൽഗാമിലെ ബൈസരൻ താഴ്‌വരയിലെ പുൽമേടുകളിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. ട്രെക്കിങ്ങിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആസൂത്രിതമായ ആക്രമാണെന്നാണ് നിഗമനം. പ്രദേശത്തെ ഏറ്റവും തിരക്കേറിയ സീസണിലാണ് ആക്രമണം ഉണ്ടായത്.
Adjust Story Font
16

