Quantcast

'അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞു'; മരണത്തിന് മുമ്പ് സി.ജെ റോയിയുടെ ഓഫീസിൽ നടന്നത്

റോയ് മരിച്ചതിന് ശേഷവും ഐടി ഉദ്യോ​ഗസ്ഥർ റെയ്ഡ് തുടർന്നതായാണ് കുടുംബം ആരോപിക്കുന്നത്

MediaOne Logo
അമ്മയോട് സംസാരിക്കണമെന്ന് പറഞ്ഞു; മരണത്തിന് മുമ്പ് സി.ജെ റോയിയുടെ ഓഫീസിൽ നടന്നത്
X

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയ് മരിക്കുന്നതിന് മുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വിവരം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകാനായി വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് റോയ് ഓഫീസിലെത്തിയത്. പിന്നാലെ തന്റെ ക്യാബിനിലേക്ക് പോയ റോയി അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായാണ് സഹപ്രവർത്തകർ നൽകുന്ന വിവരം. അശോക്‌നഗർ പൊലീസ് സ്റ്റേഷനിൽ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ ജോസഫ് സമർപ്പിച്ച പരാതിയിലാണ് കൂടുതൽ വിവരങ്ങളുള്ളത്.

താൻ ക്യാബിനിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി സമ്മതിച്ചില്ലെന്ന് ജോസഫ് പറഞ്ഞു. ആരെയും കയറ്റിവിടരുതെന്ന് റോയ് അറിയിച്ചെന്നായിരുന്നു വിശദീകരണം. 10 മിനിറ്റിന് ശേഷം ജോസഫ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്ന് പ്രതികരണമുണ്ടായില്ല. കതക് ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. കതക് തകർത്ത് ഉള്ളിൽ കയറിയപ്പോൾ ഷർട്ടിൽ നിറയെ ചോരയുമായി കസേരയിലിരിക്കുന്ന നിലയിലായിരുന്നു റോയ്. പൾസ് ഇല്ലെന്നായിരുന്നു പ്രാഥമിക പരിശോധന നടത്തിയ മെഡിക്കൽ സ്റ്റാഫ് പറഞ്ഞത്. ഉടൻ തന്നെ ആംബുലൻസിൽ ബംഗളൂരുവിലെ നാരായണ ആശുപത്രിയിലെത്തിച്ചെന്നും ജോസഫ് പറഞ്ഞു.

ഡിസംബർ ആദ്യ ആഴ്ചയിലാണ് റോയിയുമായി ബന്ധമുള്ള കമ്പനിയിൽ റെയ്ഡ് തുടങ്ങിയത്. പിടിച്ചെടുത്ത രേഖകളിൽ വിശദീകരണം ആവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഐടി ഉദ്യോഗസ്ഥർ റോയിയെ ചോദ്യം ചെയ്തിരുന്നു. നേരത്തെ കേരളത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്തിരുന്നു. ദുബൈയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ബംഗളൂരിവിലായിരിക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് അവിടെ വെച്ചും ഇഡി ചോദ്യം ചെയ്തിരുന്നു.

റോയിയുമായി ബന്ധപ്പെട്ട ബംഗളൂരുവിലെ കമ്പനികളിൽ വ്യാഴാഴ്ച രാവിലെ മുതൽ റെയ്ഡ് നടന്നിരുന്നു. ഇതിനിടെ റോയിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ് റോയ് സ്വയം വെടിയുതിർത്ത് മരിച്ചത്. റോയിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ജോസഫിന്റെ പരാതിയിൽ ആവശ്യപ്പെടുന്നത്.

ഉച്ചയ്ക്ക് മൂന്നിനും 3:30 നും ഇടയിലാണ് സംഭവം നടന്നതെന്ന് ബംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ്് പറഞ്ഞു. കേരളത്തിൽ നിന്നുള്ള ഐടി സംഘം കഴിഞ്ഞ മൂന്ന് ദിവസമായി റോയിയുടെ ഓഫീസുകളിൽ പരിശോധന നടത്തിവരികയാണെന്നും സംഭവദിവസവും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതൊരു ആത്മഹത്യാ പ്രേരണാക്കേസായി മാറുമോ എന്ന ചോദ്യത്തിന്, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ട് പോകുമെന്നായിരുന്നു കമ്മീഷണറുടെ മറുപടി.

റോയിയുടെ മരണകാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറിയുണ്ടായ പരിക്ക് മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ട് റിപ്പോർട്ടിൽ പറയുന്നത്. വെടിമരുന്നിന്റെയും ശരീരഭാഗങ്ങളുടെയും സാമ്പിൾ ഫോറൻസിക് ലാബിലേക്ക് അയച്ചെന്നും ബൌറിങ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് എം.എൻ അരുൺ പറഞ്ഞു.

TAGS :

Next Story