മുഖ്യമന്ത്രി ചർച്ച; എംഎൽഎമാരുടെ മനസിൽ കെ.സിയെന്ന് ഹൈക്കമാൻഡ്
കടുത്ത നിലപാടുമായി വി.ഡി സതീശൻ; സമവായ ഫോർമുലകൾ അംഗീകരിച്ചേക്കില്ല

ന്യുഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ എംഎൽഎമാരുടെ പിന്തുണ കെ.സി വേണുഗോപാലിനാണെന്ന് ഹൈക്കമാൻഡ് നേതാക്കളെ അറിയിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ച എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ എത്തിയ നേതാക്കളോടാണ് കേന്ദ്ര നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ട് അവതരിപ്പിച്ചത്.
നാല് മണിയോടെ ആരംഭിച്ച കൂടിക്കാഴ്ചയിൽ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ദീപ ദാസ് മുൻഷി, കേന്ദ്ര നീരീക്ഷകരായിരുന്ന മുകുൾ വാസ്‌നിക്, അജയ്മാക്കൻ എന്നിവരും രമേശ് ചെന്നിത്തല കെ.വേണുഗോപാൽ, വി.ഡി സതീശൻ, സണ്ണി ജോസഫ് എന്നിവരാണ് പങ്കെടുക്കുന്നത്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തിൽ കടുത്ത നിലപാടിലാണ് വി.ഡി സതീശൻ എന്നാണ് സൂചന. മറ്റ് ഫോർമുലകൾ അംഗീകരിക്കില്ല എന്നാണ് വി.ഡി സതീശനോട് അടുപ്പമുള്ള നേതാക്കൾ പറയുന്നത്. എംഎൽഎമാരുടെ പിന്തുണ പ്രധാനമാണെന്ന നിലപാടിലാണ് കെ.സി വേണുഗോപാൽ. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ പിന്നോട്ടില്ലെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്.
ധനകാര്യ ചുമതലയുള്ള ഉപമുഖ്യമന്ത്രി എന്നതാണ് ഹൈക്കമാൻഡിന്റെ മനസ്സിലുള്ള ഫോർമുല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ, വി.ഡി സതീശൻ അതിന് വഴങ്ങിയേക്കില്ല. ഘടകകക്ഷികളുടെ പിന്തുണയും വി.ഡി സതീശനാണ്. അതേസമയം, സീനിയോറിറ്റി പരിഗണിക്കുന്ന നിലപാടിലാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ആദ്യഘട്ടത്തിൽ മുഴുവൻ നേതാക്കളേയും ഒരുമിച്ച് ഇരുത്തിയാണ് ഹൈക്കമാൻഡ് നിലപാട് അറിയിച്ചത്. പിന്നീട് നേതാക്കളെ വെവ്വേറെ കാണാനും സാധ്യതയുണ്ട്.
Adjust Story Font
16

