രാഹുലിനെച്ചൊല്ലി സോഷ്യൽമീഡിയയിൽ തർക്കം; ലീഗ് സെക്രട്ടറിയെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി
കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ കേസിന് പിന്നാലെ സോഷ്യൽ മീഡിയയിലുണ്ടായ തർക്കത്തിൽ സിപിഎം- ലീഗ് സംഘർഷം. മലപ്പുറം ചേലേമ്പ്ര 20ാം വാർഡ് മുസ്‍ലിം ലീഗ് സെക്രട്ടറി അബ്ദുസലാമിനെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി.ഇന്നലെ രാത്രി 11:30 ഓടെയാണ് സംഭവം.
തലക്ക് പരിക്കേറ്റ അബ്ദുസലാം കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കേസിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം പ്രവര്‍ത്തകരായ എം.പി സജിത്ത്, അനൂപ് എന്നിവരാണ് പിടിയിലായത്. ആറുപേര്‍ വീട്ടില്‍കയറി മര്‍ദിച്ചെന്നാണ് പരാതി.ബാക്കിയുള്ള പ്രതികളെ ഉടന്‍ പിടികൂടുമെന്ന് തേഞ്ഞിപ്പലം പൊലീസ് അറിയിച്ചു.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ എഫ്ഐആറിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു.രാഹുൽ യുവതിയെ മൂന്നുതവണ ബലാത്സംഗം ചെയ്തുവെന്നും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.പാലക്കാട് ഫ്ലാറ്റിൽ എത്തിച്ചും യുവതിയെ ബലാത്സംഗം ചെയ്തുവെന്നും എഫ്ഐആറില്‍ പറയുന്നു.
ബലാത്സംഗം, വിവാഹ വാഗ്ദാനം നൽകി പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ ,വീട്ടിൽ അത്രിക്രമിച്ച് കയറൽ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം, രാഹുലിനെതിരെ ഉച്ചയോടെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും. വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്നാണ് തീരുമാനം.
Adjust Story Font
16

