തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഫ്രഷ് കട്ട് സമരസമിതി; കൊടുവള്ളിയിലും തിരുവമ്പാടിയിലും സ്ഥാനാര്‍ഥികളെ നിർത്തും
ആദ്യപടിയായി രാഷ്ട്രീയ പാർട്ടികളെ സമീപിക്കുമെന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ മത്സരതീരുമാനവുമായി മുന്നോട്ടുപോകുമെന്നും സമരസമിതി പറഞ്ഞു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഫ്രഷ്കട്ട് വിരുദ്ധ സമരസമിതി. കൊടുവള്ളിയിലും തിരുവമ്പാടിയിലും സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്തും. ആദ്യപടിയായി രാഷ്ട്രീയപാർട്ടികളെ സമീപിക്കുമെന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ മത്സര തീരുമാനവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും സമരസമിതി പറഞ്ഞു.
ആറ് വർഷമായി എല്ലാ വാതിലുകളും മുട്ടിത്തളർന്ന ജനതയുടെ അവസാന ആയുധമെന്ന നിലയിലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനമെന്ന് ഫ്രഷ്കട്ട് സമരസമിതി ചെയർമാൻ പറഞ്ഞു. നഗ്നമായ നിയമലംഘനം നടത്തുന്ന പ്ലാന്റിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകാൻ പോലും UDF ഭരിക്കുന്ന കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ പാണക്കാട് എത്തി മുസ്ലിംലീഗ് നേതാക്കളെ കണ്ട സമരസമിതി പ്രവർത്തകർ, മത്സര സന്നദ്ധത അറിയിച്ചു കഴിഞ്ഞു. വരുംദിവസങ്ങളിൽ മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
ഇരകളായ 4,000 കുടുംബങ്ങളും അവരുടെ അനുഭാവികളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും മുന്നണികളുടെ ജയപരാജയം ഇരകൾ തീരുമാനിക്കുമെന്നും സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ മീഡിയവണിനോട് പറഞ്ഞു.
അതിനിടെ, വിവാദ അറവുമാലിന്യ സംസ്കരണ പ്ലാൻ്റിൻ്റെ ശല്യം ഇടവേളക്കു ശേഷം വീണ്ടും രൂക്ഷമായതായി പ്രദേശവാസികൾ പറഞ്ഞു. ഉപാധികളോടെയാണ് ഫ്രഷ്കട്ട് പ്ലാൻ്റിന് പ്രവർത്തനാനുമതി നൽകിയതെങ്കിലും ഒരുപാധിയും നിയന്ത്രണവും കമ്പനി പാലിക്കുന്നില്ല. ദുർഗന്ധം മൂലം ജീവിതം വഴിമുട്ടിയതായും ദുരിതം സർവ സീമകളും ലംഘിച്ചതായും ഇരകൾ പരാതിപ്പെട്ടു.
Adjust Story Font
16

