Quantcast

'പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ഇനി എത്ര വ്യാജ കാർഡ് അടിക്കും'; എം.വി.ഗോവിന്ദൻ

ഇത്തരത്തിൽ പൊതുതെരഞ്ഞെടുപ്പിനെ പോലും അട്ടിമറിക്കാനാകുമെന്നും ഇത് അപകടകരമായ വ്യാജ നിർമിതിയാണെന്നും എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    17 Nov 2023 11:58 AM GMT

fake id cards,  parliamentary elections, MV Govindan, youth congress, latest malayalam news, വ്യാജ ഐഡി കാർഡുകൾ, പാർലമെന്റ് തിരഞ്ഞെടുപ്പ്, എം വി ഗോവിന്ദൻ, യൂത്ത് കോൺഗ്രസ്, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാർഡ് വിവാദത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് ഇനി എത്ര വ്യാജ കാർഡ് അടിക്കുമെന്ന് ഗോവിന്ദൻ ചോദിച്ചു.

ഗൗരവതരമായ വിഷയമാണെന്നും ഉത്കണ്ഠ ഉണ്ടാക്കുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം സംഭവത്തിൽ ഗൗരവമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തിൽ പൊതു തെരഞ്ഞെടുപ്പിനെ പോലും അട്ടിമറിക്കാനാകുമെന്നും ഇത് അപകടകരമായ വ്യാജ നിർമിതിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എ.എ.റഹീം എം പി.തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടിയെടുക്കണമെന്നാണ് ആവശ്യം.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞടുപ്പ് കമ്മിഷന്റെ വ്യാജ ഐഡിക്കാർഡുകൾ ഉണ്ടാക്കിയെന്നാണ് പരാതി ഉയർന്നത്. ഒന്നര ലക്ഷത്തോളം വ്യാജ ഇലക്ഷൻ ഐഡി കാർഡ് ഉണ്ടാക്കിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഇതിൽ പങ്കുണ്ടെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.


യൂത്ത് കോൺഗ്രസിന്റേത് രാജ്യ സുരക്ഷയെ ബാധിക്കുന്ന ക്രിമിനൽ കുറ്റമാണെന്നും ഡിജിപിക്ക് പരാതി നൽകിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കുമടക്കമാണ് കോൺഗ്രസ് പ്രവർത്തകർ തന്നെ പരാതി നൽകിയിരിക്കുന്നതെന്നും പരാതി ലഭിച്ച് ദിവസങ്ങളായിട്ടും നേതൃത്വം പൊലീസിലറിയിച്ചില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വ്യാജ ആപ്പ് വഴി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയുമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. ആപ്പ് തയ്യാറാക്കാനും മറ്റുമായി 22 കോടിയിലധികം ചെലവഴിച്ചുവെന്നും ഇതെവിടെ നിന്ന് സമാഹരിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.


TAGS :

Next Story