ട്രക്കിങ്ങിനിടെ യുവതിയെ കാണാതായ സംഭവം: കർണാടക മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് കെ.സി വേണുഗോപാൽ
കാണാതായ യുവതിയെ എത്രയും വേഗം കണ്ടെത്താൻ അത്യാധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (STF) രൂപീകരിക്കണമെന്ന് കെ.സി വേണുഗോപാൽ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു

കോഴിക്കോട്: കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശിനി ശരണ്യയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. നിലവിലെ തിരച്ചിലിന്റെ പുരോഗതിയും ഇതുവരെ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രിയോട് അദ്ദേഹം ചോദിച്ചറിഞ്ഞു. കാണാതായ യുവതിയെ എത്രയും വേഗം കണ്ടെത്താൻ അത്യാധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (STF) രൂപീകരിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. കർണാടകയിലെ വനംമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായും കെ.സി വേണുഗോപാൽ സംസാരിച്ചു. തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാൻ ആവശ്യപ്പെട്ടു.
ശരണ്യയുടെ പിതാവുമായി സംസാരിച്ച കെ സി വേണുഗോപാൽ, മകളെ കണ്ടെത്താൻ ആവശ്യമായ എല്ലാ നടപടികളും കർണാടക സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പുനൽകി. ദുർഘടമായ വനമേഖലയായതിനാൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് നിലവിൽ തിരച്ചിൽ പുരോഗമിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ ഏകോപിപ്പിച്ച് തിരച്ചിൽ ദ്രുതഗതിയിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർണാടക സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ശരണ്യയുടെ കുടുംബം കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ കണ്ട് സഹായം അഭ്യര്‍ഥിച്ചു. വടകരയിലെ യുഡിഎഫ് പ്രചാരണ വേദിയിലെത്തിയാണ് കുടുംബം ശിവകുമാറിനെ കണ്ടത്. എസ്പിയുമായി സംസാരിച്ച് തെരച്ചില്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന ഉറപ്പ് നല്‍കിയതായി ശരണ്യയുടെ പിതാവ് ഗോപി പ്രതികരിച്ചു.
Adjust Story Font
16

