ബജറ്റല്ല, സാമ്പത്തിക ചതി പ്രയോഗം, സംസ്ഥാനങ്ങളെ ആക്രമിച്ച് ഫെഡറലിസത്തെ അട്ടിമറിക്കുകയാണ്: എം.എ ബേബി
ജി റാം ജി പദ്ധതിയിലാണ് ഏറ്റവും വലിയ തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നും ബേബി പറഞ്ഞു

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ സാമ്പത്തിക ചതി പ്രയോഗം എന്നാണ് വിളിക്കേണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. തിരുവനന്തപുരത്ത് അമ്പരിപ്പിക്കും എന്നാണ് കരുതിയത്. എന്നാൽ ബിജെപി നേതാക്കളെ കൂടി ബജറ്റ് വിഡ്ഢികളാക്കിയെന്നും ബേബി പറഞ്ഞു.
പ്രഖ്യാപിച്ച പദ്ധതികളും ചെലവാക്കിയ തുകയും തമ്മിൽ വലിയ വിടവാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതിയിൽ 51,000 കോടിയുടെയും കുട്ടികളുമായി ബന്ധപ്പെട്ട് 8200 കോടിയുടെയും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ യഥാക്രമം 7200 കോടിയുടെയും 17,000 കോടിയുടെ വ്യത്യാസമാണ് ഉള്ളതെന്നും ബേബി ചൂണ്ടികാണിച്ചു.
ജി റാം ജി പദ്ധതിയിലാണ് ഏറ്റവും വലിയ തട്ടിപ്പ് നടത്തിയിട്ടുള്ളതെന്നും ബേബി പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും 60-40 അനുപാതത്തിൽ നടത്തേണ്ട പദ്ധതിയിൽ 95,000 കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് ഈ പദ്ധതിക്കായി സംസ്ഥാനങ്ങൾ 64,000 കോടിയോളം വകയിരുത്തേണ്ടി വരും. കേന്ദ്രം തന്നെ ചെലവാക്കിയിരുന്ന കാലത്ത് ഇത്രയധികം പണം അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
കേരളത്തിന്റെ കാര്യത്തിൽ എയിംസിനോ, വിഴിഞ്ഞത്തിനോ പണമില്ല. ആമയുമായി ബന്ധപ്പെട്ട പദ്ധതിക്ക് മാത്രമാണ് പണം അനുവദിച്ചിരിക്കുന്നത്. കേരളത്തെ അപമാനിക്കുന്ന സമീപനമാണ് ഇതെന്നും ബേബി കൂട്ടിച്ചേർത്തു. ഇതിലൂടെ സംസ്ഥാനങ്ങളെ ആക്രമിച്ച് ഫെഡറലിസത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

