Quantcast

ഷംസീർ പ്രസ്താവന തിരുത്തണം; എൻ.എസ്.എസ്സിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ല: കെ. സുധാകരൻ

വിശ്വാസികൾക്കൊപ്പമാണെന്ന് ആവർത്തിച്ചു പറയുകയും അവരെ ആവർത്തിച്ച് വ്രണപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് സി.പി.എം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അതു തന്നെയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    2 Aug 2023 11:14 AM GMT

k sudhakaran against Shamseer support nss
X

തിരുവനന്തപുരം: ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സ്പീക്കർ നടത്തിയ ഗുരുതരമായ പരാമർശങ്ങൾക്ക് സി.പി.എം നൽകുന്ന പൂർണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഭരണകൂടം മതപരമായ കാര്യങ്ങളിൽനിന്ന് അകന്നു നിൽക്കുക എന്നതാണ് മതേതരത്വത്തിന്റെ അടിത്തറ. ഉത്തരവാദിതപ്പെട്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സ്പീക്കർ മതപരമായ വിഷയങ്ങളിൽ അഭിപ്രായ പ്രകടനം നടത്തുന്നതിൽ ജാഗ്രത പുലർത്തണം. അദ്ദേഹത്തിന്റെ പരാമർശം വിശ്വാസികൾക്ക് വേദനയുണ്ടാക്കിയിട്ടുണ്ട്. ജനവികാരം മാനിച്ചുകൊണ്ട് സ്പീക്കർ തെറ്റുതിരുത്തുകയോ സി.പി.എം അതിനു നിർദേശിക്കുകയോ ചെയ്യണമായിരുന്നു. സംസ്ഥാനത്ത് വർഗീയത ആളിക്കത്തിക്കുന്നതിനു പകരം സ്പീക്കർ ഒരു നിമിഷംപോലും വൈകാതെ തെറ്റ് തിരുത്തി പ്രശ്‌നം അവസാനിപ്പിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

മാപ്പുമില്ല, തിരുത്തുമില്ല എന്ന ആക്രോശിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി, ശബരിമല വിഷയയത്തിൽ തെറ്റായ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് വീടുവീടാന്തരം കയറിയിറങ്ങി മാപ്പുപറഞ്ഞ സമീപകാല ചരിത്രം മറക്കരുത്. വിശ്വാസികൾക്കൊപ്പമാണെന്ന് ആവർത്തിച്ചു പറയുകയും അവരെ ആവർത്തിച്ച് വ്രണപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് സി.പി.എം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അതു തന്നെയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

വിശ്വാസ സംബന്ധമായ കാര്യങ്ങളിൽ സർക്കാരോ കോടതികളോ ഇടപെടരുത് എന്നതാണ് കോൺഗ്രസിന്റെ നയം. എന്നാൽ സി.പി.എം ഇക്കാര്യങ്ങളിൽ ഇടപെട്ട് രാഷ്ട്രീയനേട്ടം കൊയ്യാൻ ശ്രമിക്കുകയാണ്. സംഘപരിവാർ ശക്തികൾക്ക് വർഗീയ ധ്രുവീകരണം നടത്താനുള്ള വെടിമരുന്ന് ഇട്ടുകൊടുക്കുകയും ചെയ്യുന്നു. കേരളത്തെ വീണ്ടും വർഗീയവത്കരിക്കാനും വിഭജിക്കാനുമുള്ള ശ്രമമാണ് ഇരുകൂട്ടരും നടത്തുന്നത്. മറ്റുള്ളവരുടെ വിശ്വാസത്തെ ഉൾക്കൊള്ളാനും അതു മാനിക്കാനും ഇരുകൂട്ടരും തയാറല്ല.

ഉന്നതമായ മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എൻ.എസ്.എസിനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് എടുത്ത ശ്ലാഘനീയമായ നിലപാടിനെ സ്മരിക്കുന്നു. സംഘപരിവാറിന്റെ വർഗീയ അജണ്ടക്കൊപ്പം നിൽക്കാതെ എന്നും മത നിരപേക്ഷ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള എൻ.എസ്.എസ്സിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള സി.പി.എം ശ്രമം അനുവദിക്കില്ല. യു.ഡി.എഫിന്റെ പിന്തുണ അന്നും എൻ.എസ്.എസിനുണ്ടായിരുന്നു. ഇന്നും യുഡിഎഫിന്റെ പിന്തുണ എൻ.എസ്.എസിനുണ്ടെന്ന് സുധാകരൻ പറഞ്ഞു.

TAGS :

Next Story