കെ.സിക്ക് പിന്തുണയുമായി കാന്തപുരം വിഭാഗം; പിന്തുണയറിയിച്ച് ഹൈക്കമാന്‍ഡിന് കത്തയച്ചു
എംഎല്‍എ അല്ലാതെ എ.കെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയായിട്ടുണ്ടെന്നും കെ.സി വരുന്നതിൽ തെറ്റില്ലെന്നും കാന്തപുരത്തിന്‍റെ മകൻ അബ്ദുൽ ഹക്കീം അസ്ഹരി

കോഴിക്കോട്: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കെ.സി വേണുഗോപാല്‍ എംപിക്ക് പിന്തുണയുമായി സമസ്ത കാന്തപുരം വിഭാഗം. മുഖ്യമന്ത്രിപദത്തിലേക്ക് കെ.സി വരുന്നതില്‍ തെറ്റില്ലെന്നും ദേശീയതലത്തില്‍ പാര്‍ട്ടിയെ നയിക്കുന്ന നേതാവാണ് അദ്ദേഹമെന്നും കാന്തപുരത്തിന്റെ മകന്‍ അബ്ദുല്‍ ഹക്കീം അസ്ഹരി പ്രതികരിച്ചു.
കെ.സി വേണുഗോപാലിന് പിന്തുണ അറിയിച്ചുകൊണ്ട് കാന്തപുരം വിഭാഗം ഹൈക്കമാന്‍ഡിന് കത്തയച്ചെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ അല്ലാതെ എ.കെ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയായിട്ടുണ്ടെന്നും ഹക്കീം അസ്ഹരി വ്യക്തമാക്കി.
നേരത്തെ, കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ രേഖയുടെ ചിത്രം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടിരുന്നു. എഐസിസി നിരീക്ഷകരുടെ കയ്യിലുണ്ടായിരുന്ന രേഖകളുടെ ചിത്രമാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രി ചര്‍ച്ചയില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കെ.സി വേണുഗോപാലിനെ പിന്തുണക്കുന്നുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട രേഖകളിലുള്ളത്.
എന്നാല്‍, പുറത്തുവന്ന ചിത്രത്തിന് ആധികാരികതയില്ലെന്നും ഹൈക്കമാന്‍ഡ് തീരുമാനത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തതെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. എല്ലാവരെയും വിളിച്ച് സമന്വയത്തില്‍ എത്തിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും നിരീക്ഷകര്‍ സംസാരിക്കുമെന്നും സണ്ണി ജോസഫ് മീഡിയവണിനോട് പറഞ്ഞു. എത്രയും വേഗം പ്രഖ്യാപനമുണ്ടാകുമെന്നും ആവശ്യമെങ്കില്‍ ഡല്‍ഹിയിലേക്ക് ക്ഷണിക്കുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. തൊട്ടുപിന്നാലെ, എത്രയും വേഗം ഡല്‍ഹിയിലെത്തണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തലയെയും വി.ഡി സതീശനെയും ഹൈക്കാന്‍ഡ് വിളിപ്പിച്ചിരിക്കുകയാണ്.
Adjust Story Font
16

