കേരളം വിധിയെഴുതുന്നു; ഉച്ചവരെ കനത്ത പോളിങ്
49.86 ശതമാനമാണ് 1.20 വരെയുള്ള പോളിങ്

- Published:
9 April 2026 1:24 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതുന്നു. ഉച്ചവരെ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. 49.86 ശതമാനമാണ് 1.20 വരെയുള്ള പോളിങ്. രാവിലെ മുതൽ ബൂത്തുകളിൽ നീണ്ട ക്യൂ ആയിരുന്നു. തൃപ്പൂണിത്തുറയിലാണ് ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ആർസി അമല ബേസിക് സ്‌കൂളിലെ 194-ാം നമ്പർ ബൂത്തിൽ രാവിലെ എട്ട് മണിയോടെയാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിനിർണായക തെരഞ്ഞെടുപ്പാണ് ഇതെന്നും എൽഡിഎഫ് 2021ൽ നേടിയതിനെക്കാൾ കൂടുതൽ സീറ്റ് നേടുമെന്നും പിണറായി പറഞ്ഞു.
സർക്കാരിന് നേട്ടങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും പോരായ്മകളും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. അത് തിരുത്തിയായിരിക്കും അടുത്ത സർക്കാർ മുന്നോട്ട് പോവുകയെന്നും ബേബി വ്യക്തമാക്കി. മൂന്നാം ഊഴം ഉറപ്പാണ് എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രതികരണം.
നൂറിൽ കൂടുതൽ സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. പറവൂർ കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയൽ സർക്കാർ കോളജിലായിരുന്നു പ്രതിപക്ഷനേതാവിന്റെ വോട്ട്. തിരുവനന്തപരും ജഗതി യുപി സ്‌കൂളിലായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി വോട്ട് രേഖപ്പെടുത്തിയത്. ഇന്ന് വൈകിട്ട് ആറു മണിയോടെ പിണറായി ഭരണം അവസാനിക്കുമെന്ന് ആന്റണി പറഞ്ഞു.
ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും മികച്ച വിജയം നേടിയ യുഡിഎഫ് ഫൈനലിൽ നല്ല ഗോൾ അടിച്ചു കൊണ്ടിരിക്കുകയാണെന്നും മികച്ച വിജയം നേടുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
Adjust Story Font
16
