തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിൽ ബിജെപി സീൽ; പോസ്റ്റിട്ട സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് കൂട്ടത്തോടെ നോട്ടീസ്
വിഷയത്തിൽ ഇതുവരെ 270 എക്സ് ഹാൻഡിലുകൾക്കും 200 ഫെയ്സ്ബുക്ക് പേജുകൾക്കും 90 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ കത്തിൽ ബിജെപിയുടെ സീൽ പതിഞ്ഞതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടവർക്ക് കേരള പൊലീസ് കൂട്ടത്തോടെ നോട്ടീസ് അയച്ചു. ഈ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശപ്രകാരമാണെന്ന് പൊലീസ് വ്യക്തമാക്കി. ഔദ്യോഗിക വിശദീകരണം വന്നിട്ടും തുടരുന്ന ഇത്തരം പ്രചാരണങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്നതാണെന്നാണ് കമ്മീഷന്റെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനെക്കൊണ്ട് നോട്ടീസ് അയപ്പിക്കാൻ കമ്മീഷൻ തീരുമാനിച്ചത്.
വിഷയത്തിൽ ഇതുവരെ 270 എക്സ് (ട്വിറ്റർ) ഹാൻഡിലുകൾക്കാണ് പൊലീസ് നോട്ടീസ് അയച്ചിട്ടുള്ളത്. ഇതിനുപുറമെ 200 ഫെയ്സ്ബുക്ക് പേജുകൾക്കും 90 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ പോസ്റ്റുകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും, ഉടനടി നീക്കം ചെയ്തില്ലെങ്കിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നുമാണ് നോട്ടീസിലെ മുന്നറിയിപ്പ്.
തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്ര, യുപിയിലെ മാധ്യമപ്രവർത്തകൻ പീയുഷ് റായ് എന്നിവർക്കും സമാനമായ നോട്ടീസ് ലഭിച്ചിരുന്നു. പൊലീസിന്റെ നോട്ടീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മഹുവാ മൊയ്ത്ര നടപടിയെ രൂക്ഷമായി പരിഹസിച്ചു. തന്റെ പോസ്റ്റ് സാമുദായിക ഐക്യം തകർക്കുമെന്ന നോട്ടീസിലെ പരാമർശത്തെയാണ് അവർ പ്രധാനമായും വിമർശിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നെറ്റിയിൽ ബിജെപി ചിഹ്നം പതിച്ച ഫോട്ടോ മുൻപ് താൻ എക്സിൽ പങ്കുവെച്ചിരുന്നെന്നും അത് ഇതിനേക്കാൾ സാമുദായിക ഐക്യം തകർക്കുന്നതല്ലേ എന്നും അവർ ചോദിച്ചു. കമ്മീഷനെ 'വാനിഷ് കുമാർ' എന്നാണ് മഹുവ പരിഹാസരൂപേണ വിശേഷിപ്പിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കമ്മീഷൻ നൽകിയ കത്തിൽ ബിജെപിയുടെ സീൽ വന്നത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. എന്നാൽ ഇതൊരു സാങ്കേതിക പിഴവ് മാത്രമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിശദീകരണം. പിഴവ് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തൽ നടത്തിയിരുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചിരുന്നു. ഈ സംഭവത്തിന് ഉത്തരവാദിയായ ജീവനക്കാരനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വസ്തുതകൾ നിലനിൽക്കെയാണ് വിഷയത്തിൽ വീണ്ടും പ്രചാരണം നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി ശക്തമാക്കിയത്.
Adjust Story Font
16

