'യലഹങ്കയിലെ പാവങ്ങൾക്ക് എന്തുകൊണ്ടാണ് കിടക്കാനുള്ള ഇടം കൊടുക്കാത്തത്?'; പ്രതിപക്ഷത്തോട് ചോദ്യവുമായി മുഖ്യമന്ത്രി
പ്രതിപക്ഷനേതാവുമായി ഫേസ്ബുക്കിൽ സംവാദമാകാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

- Published:
31 March 2026 5:44 PM IST

പിണറായി വിജയൻ |PHOTO FB -Pinarayi Vijayan
തിരുവനന്തപുരം: പ്രതിപക്ഷനേതാവുമായി ഫേസ്ബുക്കിൽ സംവാദമാകാമെന്ന അറിയിച്ചതിന് പിന്നാലെ ചോദ്യങ്ങളുമായി മുഖ്യമന്ത്രി. യലഹങ്കയിലെ ബുൾഡോസർ രാജ്, വയനാട് പുനരധിവാസ ഫണ്ട് എന്നിവ സംബന്ധിച്ചാണ് മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ.
യലഹങ്കയിലെ പാവങ്ങളുടെ വീടുകൾ കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇടിച്ചുനിരത്തിയിട്ട് ഇന്നേക്ക് 101 ദിവസം കഴിഞ്ഞു. ബുൾഡോസർ രാജിനിരയായവർ ടാർപോളിൻ ഷീറ്റുകൾക്കു കീഴെ അന്തിയുറങ്ങാൻ തുടങ്ങിയിട്ടും 101 ദിവസം. യലഹങ്കയിലെ ഇരകൾക്ക് ജനുവരി ഒന്നിന് കർണാടക സർക്കാർ വീടു നൽകുമെന്നു പറഞ്ഞു പറ്റിച്ചിട്ട് നാളേക്ക് മൂന്നു മാസം. വയനാട് ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച പണം എവിടെയെന്നോ എത്രയെന്നോ ഒരു വിവരവുമില്ല. ആപ്പ് പുറത്തിറക്കി കോൺഗ്രസ്സ് പണപ്പിരിവു തുടങ്ങിയിട്ട് നാളേക്ക് 590 ദിവസം.
നിയമസഭാ സമ്മേളനങ്ങളിലോ ഈ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തോ കേരളത്തിൽ സംവാദത്തിന്റെ അന്തരീക്ഷം ലവലേശം ആഗ്രഹിക്കാത്തകൂട്ടരാണ് ഇവിടത്തെ പ്രതിപക്ഷം. അവരോട് ആവർത്തിച്ചു ചോദിക്കുകയാണ് : യെലഹങ്കയിൽ ബുൾഡോസർ വെച്ച് വീടുകൾ തകർത്തു തെരുവാധാരമാക്കിയ പാവങ്ങൾക്ക് എന്തുകൊണ്ടാണ് നിങ്ങൾ കിടക്കാനുള്ള ഇടം കൊടുക്കാത്തത്? വയനാട് ദുരന്തബാധിതർക്കായി പിരിച്ച പണം എവിടെയാണ്? അതിന്റെ കണക്ക് എന്തിനാണ് നിങ്ങൾ മറച്ചുവെക്കുന്നത്?- മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Adjust Story Font
16
